മരട്: മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മരട് മണ്ഡലം കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബോർഡ് നഗരസഭ സെക്രട്ടറി നീക്കം ചെയ്ത സംഭവത്തിൽ വിവാദം. നഗരസഭ സെക്രട്ടറിയുടെ നടപടിക്കെതിരെ മുൻ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി.
27ന് പിണറായി വിജയന്റെ വസതിയിലേക്ക് ഇ.ഡി. നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച പ്രകടനത്തിനിടെ, വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് മരട് മണ്ഡലം കോൺഗ്രസ് സ്ഥാപിച്ചിരുന്ന ബോർഡ് സി.പി.എം പ്രവർത്തകർ നശിപ്പിച്ചിരുന്നു. തുടർന്ന് വിവിധ പ്രതിഷേധ പരിപാടികളും പൊലീസിൽ പരാതി നൽകലും നടന്നതിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിന്റെ ചെലവിൽ തന്നെ അത് കഴിഞ്ഞദിവസം പുന:സ്ഥാപിച്ചിരുന്നു.
എന്നാൽ പുന:സ്ഥാപിച്ച ബോർഡ് ഇന്നലെ നഗരസഭ സെക്രട്ടറി നീക്കം ചെയ്തതിനെതിരെ മുൻ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ രംഗത്തെത്തി. സെക്രട്ടറിയുടെ നടപടി സി.പി.എമ്മുമായുള്ള അന്തർധാരയുടെ ഭാഗമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് മുൻ ചെയർപേഴ്സൺ ആന്റണി ആശാൻപറമ്പിൽ പരാതി നൽകിയത്.
സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |