
ചിറയിൻകീഴ്: പ്രദേശത്തെ പ്രധാന ജംഗ്ഷനുകളിൽ പോലും യാത്രക്കാർക്ക് ബസ് കാത്തിരിക്കാൻ കാത്തിരിപ്പ് കേന്ദ്രമില്ലെന്ന് പരാതി. മഴയും വെയിലും ഏറ്റുവേണം ഇവിടുത്തെ യാത്രക്കാർ ബസ് കാത്തിരിക്കാൻ. മഴപെയ്താൽ റോഡ്‌വക്കിലെ കടത്തിണ്ണയിലോ സ്ഥാപനങ്ങളുടെ ഷെയിഡിന് കീഴയോ കയറിനിൽക്കണം. വാഹനങ്ങൾ നിറുത്തുമ്പോൾ നനഞ്ഞുവേണം ബസിൽകയറാൻ. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേരാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. ആയിരങ്ങൾ വന്നു പോകുന്ന ചിറയിൻകീഴ് ബസ് സ്റ്റാൻഡിൽ പോലും വെയ്റ്റിംഗ് ഷെഡില്ല.
റെയിൽവേ അനുമതി വേണം
ചിറയിൻകീഴ് റെയിൽവേയുടെ ഭൂമിയിലാണ് ബസ്‌സ്റ്റാൻഡ് പ്രവർത്തിക്കുന്നത്.ഇവിടെ എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ റെയിൽവേയുടെ അനുമതിവേണമെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ പക്ഷം. റെയിൽവേയുടെ അനുമതിയോടെ താത്കാലിക വെയിറ്റിംഗ് ഷെഡെങ്കിലും നിർമ്മിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ചിറയിൻകീഴിലെ വാണിജ്യ സിരാകേന്ദ്രമായ വലിയകട ജംഗ്ഷനിലും യാത്രക്കാർക്ക് കയറിനിൽക്കാൻ ഒരുകാത്തിരിപ്പ് കേന്ദ്രമില്ല. ഇവിടെ പ്രവർത്തിക്കുന്ന വലികട മാർക്കറ്റിലെത്തുന്നവരും ബസ് കാത്ത് റോഡിലാണ് നിൽക്കുന്നത്.
രണ്ട് ബസ് സ്റ്റോപ്പുകളാണ് ഇവിടെയുള്ളത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നതും കഴക്കൂട്ടം ഭാഗത്തേക്കുള്ളതും. ഇതിൽ കഴക്കൂട്ടം ഭാഗത്തേക്കുള്ളിടത്ത് സ്ഥലപരിമിതി നേരിടുന്നുണ്ട്. എന്നാൽ ആറ്റിങ്ങൽ ഭാഗത്തേക്കുള്ളിടത്ത് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാനാകും.
പാഴായ വാഗ്ദാനം
ശാർക്കര ബൈപ്പാസ് റോഡിൽ വെയ്റ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് ബൈപ്പാസ് ഉദ്ഘാടന വേളയിൽ വാഗ്ദാനം ചെയ്തിരുന്നു. വർഷങ്ങൾക്കിപ്പുറവും അത് പ്രാവർത്തികമായില്ല. മൂന്ന് റോഡുകളുടെ സംഗമവേദിയായ പുളിമൂട് ജംഗ്ഷനിലും പണ്ടകശാല ജംഗ്ഷനിലും താലൂക്ക് ആശുപത്രി ജംഗ്ഷനിലും വെയിറ്റിംഗ് ഷെഡിന്റെ അഭാവമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |