
മൂവാറ്റുപുഴ: വീടുകൾ കയറി മോഷണം നടത്തിയ കേസിലെ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. കോട്ടപ്പടി പരുത്തേലിൽവീട്ടിൽ രാജനെയാണ് (40) കാപ്പചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ജി. പ്രിയങ്കയാണ് ഉത്തരവിട്ടത്.
മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം,പെരുമ്പാവൂർ, കുറവിലങ്ങാട്, കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടുകളിൽ അതിക്രമിച്ചുകയറി മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ മൂവാറ്റുപുഴ മുളവൂർ കരയിൽ ജോൺപടി ഭാഗത്തും കിഴക്കേക്കര കരയിൽ കാട്ടുകണ്ടം ജംഗ്ഷൻ ഭാഗത്തും അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി 12000 രൂപയോളം മോഷ്ടിച്ചതിന് മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർചെയ്ത 2 കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
സബ് ഇൻസ്പെക്ടർമാരായ എൻ.എസ്. റോയി, കെ.എസ്. റഷീദ്, അസി.സബ് ഇൻസ്പെക്ടർ എം.കെ. ഗിരിജ, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എം. നിസാർ, എൻ.പി. സതീഷ്, കെ.എ. ഷിഹാബ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |