കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജിലെ ഡോ. ജയറാം പണിക്കർ ഹാളിൽ ചേർന്ന യോഗത്തിൽ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പുതിയ തസ്തികകൾ സൃഷ്ടിക്കാനും അത്യാധുനിക ചികിത്സാസൗകര്യങ്ങൾ ഒരുക്കാനും അനുമതിയായി.
മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗത്തിൽ നഴ്സിംഗ് ഓഫീസർ തസ്തികകൾ വർദ്ധിപ്പിക്കും. റേഡിയോതെറാപ്പി വിഭാഗത്തിൽ സീനിയർ റെസിഡന്റ് തസ്തിക സൃഷ്ടിക്കും. ഓർത്തോപീഡിക്സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തിക പുതുതായി അനുവദിക്കും. ഇന്റർവെൻഷൻ റേഡിയോളജി വിഭാഗത്തിന് പുതിയ ഫാക്കൽറ്റി അല്ലെങ്കിൽ എച്ച്.ഒ.ഡിയെ നിയമിക്കും. വന്ധ്യത ചികിത്സാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ 'റീപ്രൊഡ്ര്രകീവ് മെഡിസിൻ' വിഭാഗം പുതുതായി ആരംഭിക്കാനും തീരുമാനമായി. കുട്ടികളുടെ ഐ.സി.യു കൂടുതൽ സൗകര്യങ്ങളോടെ മൂന്നാം നിലയിലേക്ക് മാറ്റും. കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയകൾക്കായി നിലവിലുള്ള ഓപ്പറേഷൻ തിയറ്റർ നവീകരിക്കാനും തീരുമാനിച്ചു. ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്ക് അത്യന്താപേക്ഷിതമായ ഹാർട്ട്ലംഗ് മെഷീൻ വാങ്ങാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ എല്ലാ എം.എൽ.എമാരും മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ വെന്റിലേറ്ററുകൾ വാങ്ങാൻ അവരുടെ ഫണ്ട് വിനിയോഗിക്കും. ആശുപത്രിയിലെ പഴയ കാഷ്വാലിറ്റിയിലുള്ള ചോർച്ച പരിഹരിക്കാനും, വർഷങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാനും മന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ അഡ്വ. കെ ജയന്ത് എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ കെ.ജി സജിത്ത്, സൂപ്രണ്ട് ഡോ.എം.പി ശ്രീജയൻ തുടങ്ങിയവർ പങ്കെടുത്തു.
'മെഡി.കോളജിലെ തിരക്ക് കുറക്കാൻ
ബീച്ച് ആശുപത്രി ശക്തിപ്പെടുത്തും'
കോഴിക്കോട്: ബീച്ച് ആശപത്രിയിലെ നിലവിലെ പരിമിതികൾ പരിഹരിച്ച് നിലവാരം ഉയർത്തുമെന്ന് മന്ത്രി കെ.മുരളീധരൻ. ബീച്ച് ആശുപത്രി സന്ദർശിച്ച മന്ത്രി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനം, ഉപകരണങ്ങൾ, ഒരോ വിഭാഗങ്ങളിലെയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും വിന്യാസം തുടങ്ങിയ കാര്യങ്ങൾ മന്ത്രി വിലയിരുത്തി. കോഴിക്കോട് മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ ബീച്ച് ആശുപത്രിയെ ശക്തിപ്പെടുത്തുന്നത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. യോഗത്തിൽ അഡ്വ.കെ ജയന്ത് എം.എൽ.എ, ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.വി പി രാജേഷ് വിവിധ വിഭാഗം മേധാവികൾ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |