കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയും പ്രതിരോധ മുന്നൊരുക്കങ്ങളും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗപ്രതിരോധം ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗവ്യാപനം തടയുന്നതിന് കർശന നടപടികൾ ആരംഭിച്ചു. ആശുപത്രികളിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. രോഗലക്ഷണങ്ങളുമായി ആശുപത്രികളെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പനി, ശ്വാസതടസം, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്തരുതെന്ന് നിർദ്ദേശിച്ചു. രാമനാട്ടുകര നഗരസഭ പരിധിയിൽ ഫറൂഖ് കോളേജിനു സമീപം താമസിക്കുന്ന 43കാരനാണ് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെയിലെ വൈറോളജി ലാബിലെ പരിശോധനാ ഫലം വരണം.
രോഗം സ്ഥിരീകരിച്ച രാമനാട്ടുകര നഗരസഭ അഞ്ചാം ഡിവിഷനിൽ അടിയന്തര ജാഗ്രതാ യോഗം ചേർന്നു. നഗരസഭാ ചെയർപേഴ്സൺ കല്ലട മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പ്രദേശത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ഇന്നലെ ആർ ആർ ടി അംഗങ്ങളും,നഗരസഭാ അധികൃതരും വാർഡിൽ സന്ദർശനം നടത്തി. രോഗിയുമായി അടുത്ത് ബന്ധമുള്ള 9 പേരെ ക്വാറന്റയിൽ പ്രവേശിപ്പിച്ചു. അടുത്ത വീടുകളിൽ നിരീക്ഷിക്കാനും ബോധവത്ക്കരണത്തിനും ഇന്ന് മുതൽ ആരോഗ്യ പ്രവർത്തകരെ വിന്യസിക്കും.
മെഡി.കോളേജിൽ എല്ലാം സജ്ജം
മെഡി.കോളേജിൽ എത്തുന്ന രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി പ്രവർത്തനം സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു.മെഡി. കോളേജ് ആശുപത്രിയിൽ സുരക്ഷാ സംവിധാനം ശക്തമാക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാവിത്രി ദേവി സാബു ബ്ലോക്കിലെ കെ.എച്ച്.ആർ.ഡബ്ല്യു. എസ് പേ വാർഡിലേ വെന്റിലേറ്റർ സൗകര്യത്തോടെ ഒരുക്കിയ ഐസലേഷനില്ലാണ് രോഗിയുള്ളത്. 2018ൽ നിപ ബാധിച്ചപ്പോഴും ഇതുതന്നെയായിരുന്നു ഐസലേഷൻ ബ്ലോക്ക്. ഈ വാർഡിന് മുന്നിൽ കർശന നീരീക്ഷണമുണ്ട്. പരിസരമുൾപ്പെടെ അണുവിമുക്തമാക്കി. ഈ ബ്ലോക്കിലേക്കുള്ള പ്രവേശന വഴി പൂർണമായും നിരോധിച്ചു. അനാവശ്യമായി ആളുകൾ ആശുപത്രിയിൽ എത്തുന്നത് ഒഴിവാക്കണം. രോഗിയുടെ കൂടെ ഒരാൾ എന്നത് കർശനമാക്കി. കൂട്ടം കൂടി നിൽക്കുന്നത് വിലക്കി. ആശുപത്രിയിലെത്തുന്ന മുഴുവൻ ആളുകളും മാസ്ക് ധരിക്കണം.ജീവനക്കാരും രോഗികളും ഉൾപ്പെടെ അനുവദിച്ച വഴികൾ മാത്രം ഉപയോഗിക്കണം. ഡിസ്ചാർജ് ചെയ്യുന്ന രോഗികൾ ആശുപത്രിയുടെ മെയിൻ ഗേറ്റ് വഴി പുറത്തുപോകണം. ബ്ലോക്ക് പരിസരത്ത് വാഹന പാർക്കിംഗ് നിരോധിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർജറികൾക്ക് മാറ്റമില്ല.
കൺട്രോൾ റൂം ആരംഭിച്ചു
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കളക്ടേറ്റിൽ കൺട്രോൾ റൂം തുറന്നു. പി.പി.ഇ കിറ്റ്, ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കി. മുൻകരുതലായി മരുന്നുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചതായും രോഗബാധിതന്റെ റൂട്ട് മാപ്പ് തയാറായിട്ടുണ്ടെന്നും കളക്ടർ എം എസ് മാധവിക്കുട്ടി അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 0495 2373 901,
9072007767.
ട്രയാജ് സംവിധാനംഒരുങ്ങി
കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളോടെയെത്തുന്ന രോഗികളെ പരിശോധിക്കാനായി മെഡി.കോളേജ് ആശുപത്രിയിൽ നിപ ട്രയാജ് സംവിധാനമൊരുങ്ങി. കടുത്ത പനി, തലവേദന, അപസ്മാരം, ന്യൂമോണിയ, നെഞ്ചിൽ കഫക്കെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി കാഷ്വാലിറ്റിയിലെത്തുന്നവരെ ഡീകണ്ടാമിനേഷൻ റൂമിലേക്ക് മാറ്റും.ഇവിടെ പരിശോധിച്ച ശേഷം സ്രവം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ പരിശോധിക്കും. ഫലം വരുന്നതുവരെ രോഗികൾ പേ വാർഡിൽ നിരീക്ഷണത്തിലായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |