
വാളയാർ: സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാതയോരങ്ങളിൽ കൂടുതൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി 'ഇ-ഡ്രൈവ്' പദ്ധതിയിൽ ഉൾപ്പെടുത്തി 335 പുതിയ ചാർജിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതകളിലായി സ്ഥാപിക്കുന്നത്. പദ്ധതി നിർവഹണ ചുമതല കെ.എസ്.ഇ.ബിക്കാണ്. പദ്ധതിക്കായി കേന്ദ്രാനുമതിയും ലഭ്യമായിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കുന്നതിനായി 63.12 കോടി രൂപയാണ് കേന്ദ്ര ഗ്രാന്റായി അനുവദിച്ചിട്ടുള്ളത് എന്നതിനാൽ ഇതിന്റെ തുക രണ്ട് ഘട്ടങ്ങളിലായിട്ടാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കുക. പദ്ധതിക്കായി അനുവദിച്ച തുകയുടെ 70 ശതമാനം ആദ്യഘട്ടത്തിൽ നൽകും. നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം ബാക്കി 30 ശതമാനം തുകയും കെ.എസ്.ഇ.ബിക്ക് അനുവദിക്കും. പുതിയ ചാർജിംഗ് സ്റ്റേഷനുകളിൽ ഒരേസമയം രണ്ടിലേറെ വാഹനങ്ങൾക്ക് ചാർജ്ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടാതെ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ഓൺലൈനായി പണമടയ്ക്കാനുള്ള ആധുനിക സംവിധാനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് വേഗത്തിൽ ചാർജ്ജ് ചെയ്യാവുന്ന 63 കേന്ദ്രങ്ങൾ നിലവിൽ കെ.എസ്.ഇ.ബിയുടെ കീഴിലുണ്ട്. ഇതിനു പുറമേ അനേർട്ടിന്റെ കീഴിൽ 50 ചാർജിംഗ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ വൈദ്യുത പോസ്റ്റുകളിൽ 1193 ചാർജിംഗ് കേന്ദ്രങ്ങളുമുണ്ടെങ്കിലും ഇവ വേഗത്തിൽ ചാർജാകുന്നവയല്ല. പുതിയ പി.എം ഇ - ഡ്രൈവ് പദ്ധതി പ്രാവർത്തികമാകുന്നതോടെ വേഗത്തിൽ ചാർജ്ജ് ചെയ്യാവുന്ന അത്യാധുനിക ഫാസ്റ്റ് ചാർജിംഗ് കേന്ദ്രങ്ങൾ ഭൂരിഭാഗം സ്ഥലങ്ങളിലും ലഭ്യമാകുമെന്നതിനാൽ ഇ.വി വാഹന ഉടമകൾ ഏറെ പ്രതീക്ഷയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |