തിരുവനന്തപുരം: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആർ.സുഗതന്റെ ഭാര്യ അശ്വതി. വനിതാ പൊലീസ് ഇല്ലാതെ വീട്ടിൽ അതിക്രമിച്ച് കയറി മകനെയും തന്നെയും പിടിച്ചുതള്ളി, തന്നെ ചവിട്ടുകയും കരണത്ത് അടിക്കുകയും ചെയ്‌തെന്നും താലിമാല വലിച്ചുപൊട്ടിച്ചെന്നും ഇവർ പറഞ്ഞു. പിന്നാലെ അശ്വതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആരോപണങ്ങൾക്ക് പിന്നാലെ അറസ്റ്റിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. സുഗതനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ഭാര്യയും മറ്റുചിലരും ചേർന്ന് തടയുന്നത് ദൃശ്യങ്ങളിലുണ്ട്. കോടതി ഉത്തരവുപ്രകാരമാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസുകാർ ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ മതിൽ ചാടി അടുത്ത ബന്ധുവിന്റെ വീട്ടിലേക്ക് ഓടിയെന്നും സുഗതനെ അവിടെ നിന്നാണ് അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.
പിടികൂടിയതിന് പിന്നാലെ സി.ഐ വിപിനെയും എസ്.ഐ അഭിജിത്തിനെയും സുഗതൻ അസഭ്യം പറഞ്ഞു. വീഡിയോ പകർത്തിയ ഉദ്യോഗസ്ഥന് നേരെ കുടുംബം ദേഷ്യപ്പെടുകയും ചെയ്തു. വീഡിയോ എടുക്കുന്നത് എന്തിന് വേണ്ടിയാണെന്നാണ് സുഗതന്റെ ഭാര്യ ചോദിക്കുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായാണ് വീഡിയോ പകർത്തുന്നതെന്ന് ഉദ്യോഗസ്ഥർ നൽകിയ മറുപടിയും ദൃശ്യങ്ങളിലുണ്ട്.
ബി.ജെ.പി കൗൺസിലറാണെന്നും നാടിനുവേണ്ടി പ്രവർത്തിച്ചയാളാണെന്നും എന്തിനാണ് പിടികൂടിയതെന്നും അശ്വതി ചോദിക്കുമ്പോൾ ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു പൊലീസിന്റെ മറുപടി. സുഗതനെ ജീപ്പിൽ കയറ്റുന്നതിന് മുമ്പ് തന്നെ ഭാര്യ ജീപ്പിൽ കയറാനും ശ്രമിച്ചു. ഇതോടെ നിങ്ങളെ അറസ്റ്റുചെയ്യാനല്ല വന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അശ്വതിയോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |