
ടെഹ്റാൻ: സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെ, പശ്ചിമേഷ്യയിൽ വീണ്ടും ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടൽ. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കരുതിയെങ്കിലും ഇരുകൂട്ടരും നയതന്ത്ര സമ്മർദ്ദത്തിന് വഴങ്ങിയതോടെ താത്കാലിക ആശ്വാസമായി. ഏപ്രിൽ 8ന് വെടിനിറുത്തൽ നിലവിൽ വന്നശേഷം ഇരുകൂട്ടരും ആദ്യമായാണ് വീണ്ടും ഏറ്റുമുട്ടിയത്.
ഇന്നലെ പുലർച്ചെ ഇറാൻ ആക്രമണം തുടങ്ങി. ഞായറാഴ്ച ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇറാനിൽ നിന്ന് തൊടുത്ത 30 ഓളം ബാലിസ്റ്റിക് മിസൈലുകളെ ചെറുത്തതിനു പിന്നാലെ ഇസ്രയേൽ തിരിച്ചടിച്ചു. സംയമനം പാലിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥന ചെവിക്കൊള്ളാതെയായിരുന്നു ഇസ്രയേലിന്റെ പ്രഹരം.
ഉച്ചയോടെ ട്രംപും മദ്ധ്യസ്ഥ രാജ്യങ്ങളും ഇടപെട്ടു. ഇരുകൂട്ടരും ഉടൻ ആക്രമണം നിറുത്തണമെന്ന് ആവശ്യപ്പെട്ടു. ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
ദൗത്യം പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട ഇറാൻ ആക്രമണം നിറുത്തുന്നതായി പ്രഖ്യാപിച്ചു. ലെബനനിൽ ഇസ്രയേൽ പ്രകോപനം ആവർത്തിച്ചാൽ ആക്രമണം പുനരാരംഭിക്കുമെന്ന അന്ത്യശാസനവും നൽകി. ട്രംപിന്റെ അഭ്യർത്ഥന മാനിച്ച് ആക്രമണം നിറുത്തുന്നതായി ഇസ്രയേലും പ്രഖ്യാപിച്ചു. ഹിസ്ബുള്ള റോക്കറ്റെത്തിയാൽ ലെബനനിൽ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പും നൽകി.
ഇന്ത്യക്കാർ തിരിച്ചുപോകണം
ഇറാനിലുള്ള ഇന്ത്യക്കാർ രാജ്യം വിടണമെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. ഇറാനിലേക്കുള്ള യാത്രയും വിലക്കി. ഇറാന്റെ മിസൈലുകൾ ലക്ഷ്യംവച്ചത് വടക്കൻ, മദ്ധ്യ ഇസ്രയേൽ മേഖല. ടെൽ അവീവ്, ജെറുസലേം, ബ്നെയ് ബ്രാക് തുടങ്ങിയ പ്രദേശങ്ങളിൽ എയർ റെയ്ഡ് സൈറണുകൾ മുഴങ്ങിയതോടെ ജനങ്ങൾ ഷെൽട്ടറുകളിലേക്ക് ഓടി. ബെൻ ഗുരിയൻ വിമാനത്താവളത്തിലെ യാത്രക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ആർക്കും പരിക്കില്ല.ഇസ്രയേലി യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമപരിധിയിൽ പ്രവേശിക്കാതെ മദ്ധ്യ, പടിഞ്ഞാറൻ ഇറാനിൽ മൊഹ്റാബാദ് എയർപോർട്ട് അടക്കം സൈനിക കേന്ദ്രങ്ങളിലും മഹ്‌ഷഹറിലെ പെട്രോകെമിക്കൽ പ്ലാന്റിലേക്കും മിസൈലുകൾ തൊടുത്തു. 14 പേർക്ക് പരിക്കേറ്റു.
നാവികർ സുരക്ഷിതർ
ഒമാൻ തീരത്ത് തീപിടിച്ച പലാവു പതാക വഹിക്കുന്ന 'എം.ടി മാരിവെക്സ് ' എണ്ണ ടാങ്കറിലെ 24 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതർ. കർവാറിൽ നിന്ന് ഒമാനിലേക്ക് വരികയായിരുന്ന കപ്പലിന്റെ എൻജിൻ റൂമിൽ പ്രാദേശിക സമയം ഇന്നലെ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിനിടെ മിസൈലോ ഡ്രോണോ പതിച്ചതാണോ എന്ന് സംശയിക്കുന്നു. കപ്പലിൽ ചരക്കുണ്ടായിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |