ന്യൂഡൽഹി : അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ( എ.ഐ.എഫ്.എഫ്) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് ഷാജി പ്രഭാകരനെ നീക്കിയ നടപടി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. മലയാളിയായ ഷാജി പ്രഭാകരന്റെ ഹർജിയിൽ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റേതാണ് നടപടി. വിശ്വാസ ലംഘനം നടത്തിയെന്ന ആരോപണമാണ് ഷാജി പ്രഭാകരൻ നേരിടുന്നത്.
ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി നിയമിതനായി 14 മാസത്തിനു ശേഷം നവംബർ ഏഴിനായിരുന്നു എ.ഐ.എഫ്.എഫ ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാൺ ചൗബേ ഷാജി പ്രഭാകരനെ പുറത്താക്കിയത്. ഫെഡറേഷൻ ഡെപ്യൂട്ടി സെക്രട്ടറി എം. സത്യനാരായണനു ജനറൽ സെക്രട്ടറിയുടെ അധിക ചുമതല നൽകുകയും ചെയ്തു. ഫെഡറേഷൻ തീരുമാനം ഞെട്ടിച്ചെന്ന് ഷാജി പ്രഭാകരൻ പ്രതികരിച്ചിരുന്നു. കല്യാൺ ചൗബേയുടെ വിശ്വസ്തനായിരുന്നു ഷാജി. എന്നാൽ ചൗബേയുടെ ചില തീരുമാനങ്ങൾ ഷാജി ചോദ്യം ചെയ്തതോടെ ഇരുവർക്കുമിടയിൽ അസ്വാരസ്യമുണ്ടാകുകയായിരുന്നു.
ഷാജി പ്രഭാകരന്റെ പ്രവർത്തനങ്ങൾ, ഉയർന്ന വേതനം എന്നിവയിൽ എക്സിക്യുട്ടീവ് കമ്മിറ്റികൾക്കിടയിൽ അതൃപ്തിയുണ്ട്. എ.എഫ്.സി എക്സിക്യുട്ടീവ് അംഗമായും അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാർ) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനിൽ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നത് വലിയി വിവാദമായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ നീക്കാനുള്ള തീരുമാനത്തിലേക്ക് കല്യാൺ ചൗബേയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |