ന്യൂഡൽഹി: കത്തോലിക്ക സഭ മേലദ്ധ്യക്ഷന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി. ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായി കർദിനാൾമാർ കൂടിക്കാഴ്‌ചക്ക് ശേഷം അറിയിച്ചു. സഭയ്‌ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും തൊട്ടുകൂടായ്‌മയില്ലെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
സഭാ തർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടൽ നടത്തിയതിന് പിന്നാലെയാണ് കത്തോലിക്ക സഭ മേലദ്ധ്യക്ഷന്മാരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് അടക്കമുളള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ക്രൈസ്‌തവ സഭകൾക്ക് അർഹമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്ന് കർദിനാൾമാർ കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രിയുമായും സഭ അദ്ധ്യക്ഷന്മാരുമായുളള കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയമില്ലെന്ന് കർദിനാൾമാർ വ്യക്തമാക്കി.
മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് കൊവിഡ് സാഹചര്യം മാറിയാൽ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഫാദർ സ്റ്റാൻസ്വാമിയുടെ വിഷയവും ഉന്നയിക്കപ്പെട്ടു. അതേസമയം, ലൗവ് ജിഹാദ് വിഷയം കൂടിക്കാഴ്‌ചയിൽ ഉന്നയിച്ചില്ലെന്നും കർദിനാൾമാർ പറഞ്ഞു. കർദിനാൾമാരായ മാർ ഒസ്വാൾഡ് ഗ്രേഷ്യസ്, മാർ ജോർജ് ആലഞ്ചേരി, മാർ ക്ലിമ്മീസ് കാതോലിക്ക ബാവ എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |