ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി അധിക്ഷേപിക്കപ്പെട്ടു എന്ന് കാണിച്ച് ആറ് വർഷം മുൻപ് രേഖാമൂലം നൽകിയ പരാതിയിൽ ഭോപ്പാൽ സ്വദേശിയെ വിളിച്ചുവരുത്തി മദ്ധ്യപ്രദേശ് പൊലീസ്. പരാതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനാണ് വിളിപ്പിച്ചത്. ഭോപ്പാലിലെ ഇഖ്‌ബാൽ മൈതാനത്ത് നടന്ന റാലിക്കിടെ ആയിരക്കണക്കിന് പേരുടെ സാന്നിദ്ധ്യത്തിൽ പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെട്ടു എന്നായിരുന്നു പരാതി.
സമാജ്‌വാദി പാർട്ടി പ്രവർത്തകനായിരുന്ന നിലവിൽ സനുക്ത സംഘർഷ് മോർച്ചയുടെ സംസ്ഥാന അദ്ധ്യക്ഷനായ ഷംസുൽ ഹസൻ ബല്ലിയാണ് പരാതി നൽകിയത്.ഓഡിയോ- വീഡിയോ തെളിവുകൾ അടക്കമുള്ള പരാതി സംസ്ഥാന സർക്കാരിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഷംസുൽ ഹസൻ നൽകിയിരുന്നു. സ്റ്റേജിൽ വച്ചാണ് പ്രധാനമന്ത്രി അധിക്ഷേപിക്കപ്പെട്ടത്.ഇപ്പോൾ കോൺഗ്രസ് എംഎൽഎയായ ആരിഫ് മസൂദാണ് മോദിയെ വേദിയിൽ നിന്ന് അധിക്ഷേപിച്ചതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.ഭരണഘടനയേക്കാൾ വലുതല്ല ആരും. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണ് അദ്ദേഹം. അദ്ദേഹത്തിനെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകണം. ആറ് വർഷം മുൻപ് ഗവർണർ, ഡിജിപി, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പരാതി പൊലീസ് സ്റ്റേഷനിൽ എത്താൻ ആറ് വർഷം വേണ്ടിവന്നുവെന്ന് ഷംസുൽ ഹസൻ പറഞ്ഞു.
2016ൽ ഭോപ്പാലിൽ നടന്ന ഓൾ ഇന്ത്യ മില്ലി കൗൺസിലിന്റെ (എ ഐ എം സി) ആദ്യ സമ്മേളനത്തിലാണ് മോദി അപമാനിക്കപ്പെട്ടതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തിനായി ഇന്ത്യയിലുടനീളമുള്ള മുസ്ലീം പുരോഹിതൻമാർ ഉൾപ്പടെ മുന്നൂറോളം പ്രതിനിധികൾ എത്തിയിരുന്നു.സമ്മേളനത്തിന് പിന്നാലെ 'നീതി, സമാധാനം, ഉത്തരവാദിത്തങ്ങൾ' എന്ന വിഷയത്തിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ ഒരു പൊതു പരിപാടി നടന്നു. ഇതിനിടെ ആരിഫ് മസൂദ് വേദിയിൽ വച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്നുമാണ് പരാതി.
പരാതിക്കാരന്റെ മൊഴിയെടുക്കാൻ കാലതാമസം നേരിട്ടെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്ന് ബിജെപി വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു. അതേസമയം, പരാതിക്കാരന്റെ ആരോപണങ്ങൾ കോൺഗ്രസ് തള്ളി. വേദിയിൽ അനേകം പേരുണ്ടായിരുന്നെന്നും ആരിഫ് മസൂദ് കോൺഗ്രസ് എം എൽ എ ആയിരുന്നതിനാൽ അദ്ദേഹത്തെ ലക്ഷ്യം വയ്ക്കുകയാണെന്നും കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |