
ആലപ്പുഴ: വൈദ്യുതി തടസത്തിൽ പൊറുതിമുട്ടി മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ. കാലവർഷം കനക്കുകയും കാറ്റും മഴയും ശക്തമാകുകയും ചെയ്യുന്നതോടെ ഡ്രൈവിംഗ് പരിശീലകർക്കുള്ള ലേണേഴ്സ് പരീക്ഷകളുൾപ്പെടെ അവതാളത്തിലാകും.വേനൽക്കാലത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ഓവർലോഡ് താങ്ങാനാകാതെ വൈദ്യുതി ഡ്രിപ്പാകാൻ തുടങ്ങിയത് മുതലാണ് മോട്ടോർ വാഹന വകുപ്പ് ഓഫീസുകൾ വൈദ്യുതി തടസത്തിന്റെ ദുരിതത്തിലായത്.
പ്രവൃത്തിസമയത്ത് തുടർച്ചയായുണ്ടാകുന്ന വൈദ്യുതി തടസം ലേണേഴ്സ് ടെസ്റ്റുകൾ ഉൾപ്പെടെ അവതാളത്തിലാകാൻ ഇടയാക്കിതോടെ പരീക്ഷാർത്ഥികളുടെയും പൊതുജനങ്ങളുടെയും പ്രതിഷേധവും ശക്തമായി. ജനറേറ്റർ സംവിധാനമില്ലാത്ത ജോയിന്റ് ആർ.ടി ഓഫീസുകളിലാണ് പ്രതിസന്ധി ഗുരുതരം.
മദ്ധ്യവേനലവധി കണക്കിലെടുത്ത് വിദ്യാർത്ഥികളുൾപ്പെടെ നിരവധിപേരാണ് കഴിഞ്ഞ രണ്ടുമാസം ഡ്രൈവിംഗ് പരിശീലനത്തിൽ പങ്കെടുക്കാനെത്തിയത്. ഓൺലൈനിൽ ബുക്ക് ചെയ്താണ് പരീക്ഷാർത്ഥികൾ ലേണേഴ്സ് ടെസ്റ്റിനെത്തുന്നത്. .30 ചോദ്യങ്ങളിൽ നിന്ന് 18 എണ്ണത്തിന് ശരിയുത്തരം നൽകേണ്ട മുപ്പത് മിനിട്ടിനുള്ളിൽ പൂർത്തിയാക്കേണ്ട പരീക്ഷയ്ക്കിടെയുണ്ടാകുന്ന വൈദ്യുതി തടസമാണ് പരീക്ഷാർത്ഥികളെ വലയ്ക്കുന്നത്. വൈദ്യുതി തിരികെ വരുംവരെ കാത്തിരുന്ന് മാത്രമേ ലേണേഴ്സ് പൂർത്തിയാക്കാൻ കഴിയൂ. ലേണേഴ്സ് പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്ക് ഇൻവെർട്ടറിന്റെയോ ജനറേറ്ററിന്റെയോ സേവനം ലഭ്യമല്ലാത്തതാണ് പ്രശ്നം. ചില ഓഫീസുകളിൽ ജനറേറ്ററുകളുണ്ടെങ്കിലും കാലപ്പഴക്കം കാരണം ഇവ ഉപയോഗപ്രദമല്ല.
ലേണേഴ്സ് ടെസ്റ്റ് മുടങ്ങുന്നു
ആർ.ടി ഓഫീസുകളിൽ ജനറേറ്റർ സംവിധാനം സജ്ജമാക്കുകയാണ് പോംവഴി. ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും ഉന്നത നിലവാരം നിഷ്‌കർഷിക്കുമ്പോൾ കുറ്റമറ്റ നിലയിൽ ലേണേഴ്സ് ടെസ്റ്റും ഓഫീസ് സേവനങ്ങളും നടപ്പാക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കണം
സജീവ്, ഡ്രൈവിംഗ് സ്‌കൂൾ അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |