പാലാ: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ളതാണോ എന്ന ചോദ്യം ഉയരുകയാണ്. ഇപ്പോൾ പാലയിലെ നടപ്പാതകളിൽ കയ്യേറ്റവും സ്ഥിരമായ നിർമ്മാണങ്ങളും നടന്നുവരികയാണ്. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയുടെയും മൂവാറ്റുപുഴ- പുനലൂർ ഹൈവേയുടെയും ഭാഗമായ നടപ്പാതകളിൽ നടക്കുന്ന കൈയ്യേറ്റവും സ്ഥിരമായ നിർമ്മാണങ്ങളും പി.ഡബ്ല്യു.ഡി. ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ 'കാണുന്നേയില്ല' എന്നാണ് ആക്ഷേപം. പാലായിലെ നടപ്പാതകൾ പലരുടേയും കൈവശത്തിലാണ് ഇപ്പോഴുളളത് എന്നാണ് വാസ്തവം. മുരിക്കുംപുഴ ഭാഗത്ത് സ്ലാബുകളില്ലാത്ത ഓടകൾ അപകടഭീഷണി ഉയർത്തി തുറന്നുകിടക്കുമ്പോൾ മറുഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിരയും ഗതാഗതക്കുരുക്കും നിലനിൽക്കുന്നു. ഇതോടെ കുട്ടികൾക്കും വയോധികർക്കും ഉൾപ്പെടെ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. നടപ്പാതകൾ കയ്യേറ്റങ്ങളിൽ നിന്ന് ഒഴിപ്പിച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.എന്നാണാക്ഷേപം.
നടപ്പാതകൾ പേരിന് മാത്രം
മെയിൻ റോഡിൽ ടൗൺ ബസ്റ്റാൻഡ് ഭാഗത്തുനിന്നും സ്റ്റേഡിയം ജംഗ്ഷനിലേക്ക് പോകുന്ന ഇരുവശത്തെയും നടപ്പാതകളിൽ വിവിധ സാധനങ്ങൾ ഇറക്കിവച്ചും, തൂക്കിയിട്ടും, കയ്യേറിയിരിക്കുകയാണ്.
വിവിധ സ്കൂളുകളിലെ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയായി.
കുരിശുപള്ളി കവലയിൽ നിന്ന് ഗവ.ഹൈസ്‌കൂളിനു മുന്നിലൂടെ സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോകുന്ന നടപ്പാതയിലും ടൗൺ ബസ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന നടപ്പാതയിലും സ്ഥിരമായി വാഹനങ്ങളുടെ പാർക്കിംഗ് മേഖലയായി മാറി.
മന്ത്രിക്ക് പരാതി നൽകും
നഗരത്തിലെ നടപ്പാതകളിലെ കയ്യേറ്റവും സ്ഥിരമായ നിർമ്മാണങ്ങളും ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി. വകുപ്പ് മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പരാതി നൽകുമെന്ന് മഹാത്മാ ഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ.ജോസും പാലാ ജനകീയ സമിതി പ്രസിഡന്റ് അഡ്വ.സന്തോഷ് മണർകാടും അറിയിച്ചു. കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഇവർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |