കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ മുക്കുഴിയിൽ പകൽ കാട്ടാനകൾ റോഡിൽ ഇറങ്ങുന്നത് ഭീഷണിയാകുന്നു. ഇന്നലെ രാവിലെ 7 ന് മുക്കുഴി വട്ടത്തറ ഭാഗത്ത് മൂന്ന് കാട്ടാനകളാണ്ൃ മുക്കുഴി വട്ടത്തറ ഗവ: എൽപി സ്കൂളിന് സമീപം റോഡിൽ ഇറങ്ങിയത്. നാട്ടുകാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് സമീപത്തെ വീട്ടുകാരെയും കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരെയും അറിയിച്ചു. സമീപത്തെ റബർ തോട്ടങ്ങളിൽ രാവിലെ ടാപ്പിംഗിന് ഇറങ്ങിയവരും ഇതോടെ ഭയന്ന് ഓടി വീടുകളിൽ കയറി അഭയം പ്രാപിച്ചു. പ്രദേശത്തെ കൊച്ചുകുട്ടികൾ നടന്ന് വട്ടത്തറ ഗവ: എൽ പി സ്കൂളിലേക്ക് പോകുന്ന പഞ്ചായത്ത് റോഡിലാണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് ആറോളം കാട്ടാനകളുടെ സാന്നിദ്ധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിന് സമീപത്തെ റോഡിലൂടെ കാട്ടാനകൾ എത്തിയതോടെ വട്ടത്തറ ഗവ: എൽ പി സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ആശങ്കയിലാണ്. സമീപപ്രദേശങ്ങളായ പുതുക്കുളം, കുമ്പഴ എസ്റ്റേറ്റ്, കുമ്പളത്താമൺ, തെക്കുമല തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്യമൃഗശല്യം വർദ്ധിക്കുകയാണ്.
വനപാലകർ സ്ഥലത്തെത്തി
റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽപ്പെട്ട വനമേഖലയിൽ നിന്നാണ് കല്ലാർ മുറിച്ചു കടന്ന് കാട്ടാനകൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത്. പ്രദേശത്തെ ജനങ്ങൾ ദിവസവും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്കും, മലയാലപ്പുഴയിലേക്കും, കോന്നിയിലേക്കും വടശേരിക്കരയിലേക്കും റാന്നിയിലേക്കും പോകുന്ന റോഡിലാണ് കാട്ടാനകൾ ഇറങ്ങിയത്. ഇതുവരെ ജനവാസമേഖലയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയിരുന്ന കാട്ടാനകൾ ആദ്യമായാണ് റോഡിലൂടെ നടന്നു പോകുന്നത് നാട്ടുകാർ കാണുന്നത്. മുക്കുഴിയിൽ കാട്ടാനശല്യം വർദ്ധിച്ചതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് വനം വകുപ്പ് ഇവിടെ ക്യാമ്പ് ഷെഡ് തുടങ്ങിയിരുന്നു. സമീപത്തെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലും കാട്ടാനകൾ പതിവായി എത്തുന്നുണ്ട്. വടശേരിക്കര റേഞ്ചിലെ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്.
.............................................................................
റോഡിലൂടെ കാട്ടാനകൾ നടന്ന് ജനവാസ മേഖലകളിൽ എത്തുന്നത് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നു. വനം വന്യജീവി വകുപ്പ് നടപടി സ്വീകരിക്കണം. ബിന്ദു പ്രദീപ്
(പ്രസിഡന്റ് മലയാലപ്പുഴ
ഗ്രാമപഞ്ചായത്ത്)
................................
റോഡിൽ 6 കാട്ടാനകൾ പതിവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |