SignIn
Kerala Kaumudi Online
Saturday, 06 June 2026 7.54 AM IST

ആശുപത്രിയിലെ ബില്‍ 9900/- രൂപ; തുക ചെലവായത് നിസാരമായ അസുഖത്തിന്

READ ENGLISH VERSION
hospital

ചെന്നൈ: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയാല്‍ കഴുത്തറുക്കുന്ന ബില്ല് കിട്ടുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണയിലും പതിന്‍മടങ്ങ് ബില്ല് ലഭിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് യുവാവ്. സ്വകാര്യ ആശുപത്രിയില്‍ പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് ചെന്നൈയില്‍ നിന്നുള്ള പ്രശാന്ത് രംഗസ്വാമിയെന്ന യുവാവ്. സര്‍ക്കാര്‍ ആശുപത്രിയില്‍ ആയിരുന്നു പോയതെങ്കില്‍ ഒ.പി ടിക്കറ്റിന് മുടക്കേണ്ടി വരുന്ന നാമമാത്രമായ തുകയില്‍ നില്‍ക്കുമായിരുന്ന സ്ഥലത്ത് പതിനായിരം രൂപയാണ് പ്രശാന്തിന് ചെലവായത്.

ഇത്രയും വലിയ ബില്ല് എന്ത് അസുഖത്തിനാണ് എന്നതാണ് ഏറ്റവും രസകരം. ചെറിയൊരു ജലദോഷ പനി വന്നതിനാണ് തനിക്ക് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഈ തുക ചെലവായതെന്നും പ്രശാന്ത് പറയുന്നു. ടെസ്റ്റുകളും മരുന്നുകളുമെല്ലാം ഉള്‍പ്പെടെ ആകെ 9,900 രൂപ തനിക്ക് ചെലവായെന്ന് പ്രശാന്ത് പറഞ്ഞു. എക്സ് പോസ്റ്റിലാണ് അദ്ദേഹം അപ്പോളോ ആശുപത്രിയെ ടാഗ് ചെയ്തുകൊണ്ട് ഇക്കാര്യങ്ങള്‍ വിവരിച്ചത്.

'ചെറിയൊരു പനി വന്നു. ഡോക്ടറെ കാണിക്കാനായി അപ്പോളോ ക്ലിനിക്കില്‍ പോയി. ആകെ ബില്‍ തുക 9,900 രൂപ. രക്തപരിശോധന, സ്വാബ് ടെസ്റ്റ്, ഇതിനെല്ലാം പുറമെ 900 രൂപയുടെ ഗുളികകളും. ഇത് വളരെ കൂടുതലാണ്.'- പ്രശാന്ത് കുറിച്ചു

പ്രശാന്തിന്റെ പോസ്റ്റിന് പ്രതികരണവുമായി നിരവധിപേര്‍ രംഗത്ത് വന്നു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഒരു ചെറിയ പനിക്ക് ഇത്രയും തുക ഈടാക്കുന്നത് കൊള്ളയാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ചെറിയൊരു പനി വന്നതിന് ഇത്രയും വലിയ ആശുപത്രിയില്‍ പോകേണ്ട കാര്യമില്ലായിരുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ആശുപത്രിയില്‍ പോകത്തക്ക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നിയെങ്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ ഏതെങ്കിലും സാധാരണ ക്ലിനിക്കിലോ പോയാല്‍ മതിയായിരുന്നില്ലെ എന്നും ചിലര്‍ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360