
ചേർത്തല: തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിലുണ്ടായ അഗ്നിബാധയെത്തുടർന്ന് അടിയന്തരമായി മാറ്റപ്പെട്ട ഗർഭിണിയായ യുവതിക്ക് ചേർത്തല കിൻഡർ ആശുപത്രി തുണയായി. എരമല്ലൂർ സ്വദേശിനിയായ യുവതിക്ക് കിൻഡർ ആശുപത്രിയിൽ സുഖ പ്രസവം. ഇന്നലെ രാവിലെ ആശുപത്രിയിൽ തീപിടുത്തം ഉണ്ടായതോടെ പരിഭ്രാന്തരായ രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കിൻഡർ ഹോസ്പിറ്റലിലേക്ക് എത്തിച്ചത്.
തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ആശുപത്രി അധികൃതർ എമർജൻസി പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കി.ഫയർഫോഴ്സ്, പൊലീസ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നാട്ടുകാരും കൈകോർത്തതോടെ വലിയൊരു ദുരന്തം ഒഴിവാക്കാനായി. മുഴുവൻ രോഗികളെയും ഗർഭിണികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഈ രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് പ്രസവമടുത്ത യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി കിൻഡർ ഹോസ്പിറ്റലിലേക്ക് മാറ്റിയത്.
ആശുപത്രിയിലെത്തിച്ച യുവതിയെ വിദഗ്ധ ഡോക്ടർമാരുടെ സംഘം അടിയന്തര പരിശോധനകൾക്ക് വിധേയയാക്കി. തുടർന്ന് രാവിലെ തന്നെ യുവതി സുഖപ്രസവത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.അതീവ ഗുരുതരമായ സാഹചര്യത്തിൽ മാനുഷിക പരിഗണന മുൻനിർത്തി പ്രസവചികിത്സാ നടപടികൾ പൂർണ്ണമായും സൗജന്യമായാണ് കിൻഡർ ഹോസ്പിറ്റൽ ലഭ്യമാക്കിയത്. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യവതികളായി ഇരിക്കുന്നുവെന്നും അവർക്ക് ആവശ്യമായ തുടർചികിത്സകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും കിൻഡർ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു. ദുരന്തമുഖത്ത് ആശുപത്രി കാണിച്ച ഈ കാരുണ്യപ്രവൃത്തി പൊതുജനങ്ങൾക്കിടയിൽ വലിയ പ്രശംസയാണ് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |