
അമ്പലപ്പുഴ : 8 നിലകളിലുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതോടെ പുന്നപ്ര സഹകരണ ആശുപത്രി വീണ്ടും വികസനത്തിന്റെ പാതയിലേക്ക് നീങ്ങുന്നു. ജി.സുധാകരൻ എം.എൽ.എയുടെ ശ്രമഫലമായാണ് ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്താനായത്.
2010ൽ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ ജി.സുധാകരൻ മുൻകൈ എടുത്താണ് കേപ്പിന്റെ കീഴിൽ ആശുപത്രി തുടങ്ങിയത്. വ്യവസായ വകുപ്പിന്റെ ഉടമസ്ഥതയിയിലുണ്ടായിരുന്ന കാടുപിടിച്ച സ്ഥലം സഹകരണ വകുപ്പിലേക്ക് മാറ്റി 100 കോടി രൂപ ചിലവഴിച്ചാണ് ആശുപത്രിക്ക് തുടക്കം കുറിച്ചത്. പ്രദേശത്തെ 200 ഓളം പേർക്ക് ഇവിടെജോലിയും ലഭിച്ചു. തുടക്കത്തിൽ ചികിത്സാരംഗത്ത് മികച്ചനേട്ടങ്ങൾ കൈവരിക്കാൻ ആശുപത്രിക്കായിരുന്നു. ഇടക്കാലത്ത് ആശുപത്രിയിൽ വികസനം വഴിമുട്ടിയ നിലയിലായിരുന്നു. എങ്കിലും മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയ, വെരിക്കോസിസിനായി ലേസർ ചികിത്സ, പേസ് മേക്കർ വയ്ക്കുക, നട്ടെല്ല് ശസ്ത്രക്രിയ തുടങ്ങിയവയെല്ലാം ഇവിടെ നടത്തുന്നുണ്ട്.
വേരിക്കോസിസിന് 3 മണിക്കൂർ മാത്രമെടുത്ത് ലേസർ ചികിത്സ നൽകുന്ന സംവിധാനമുള്ള ജില്ലയിലെ ഏക ആശുപത്രിയായി മാറാനും സാഗര ആശുപത്രിക്കായി. മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ 2 ലക്ഷത്തോളം രൂപ ചിലവാകുമ്പോൾ ഇവിടെ ഒരു ലക്ഷം രൂപ മാത്രമാണ് ഈടാക്കുന്നത്. വരുന്ന സെപ്തംബറിൽ ഒപ്പൺ ഹാർട്ട് ശസ്ത്രക്രിയ തുടങ്ങാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പുതിയ കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ വിഭാഗങ്ങളും ചികിത്സാ സൗകര്യങ്ങളും ഏർപ്പെടുത്താനാകും. അഡ്മിനിസ്ട്രേറ്ററും കാർഡിയോ തെറാപ്പി വിഭാഗം സർജനുമായ ഡോ.എൻ. അരുണിന്റെ നേതൃത്വത്തിലാണ് ആശുപത്രിയുടെ പ്രവർത്തനം.
തൊഴിലാളികൾക്ക് ഇളവ്
മത്സ്യത്തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും ശസ്ത്രക്രിയക്ക് 25ശതമാനം ഇളവുണ്ട്
175 കിടക്കകളും 22 പേ വാർഡുകളുമുള്ള ഇവിടെ ഒ.പി യിൽ ദിനംപ്രതി 200 ഓളം രോഗികൾ എത്തുന്നുണ്ട്
നേത്ര വിഭാഗം ഒഴിച്ച് ഓർത്തോ, ഗൈനിക്, സർജറി, കാർഡിയാക് ,പീഡിയാട്രിക്, ന്യൂറോ തുടങ്ങി എല്ലാ വിഭാഗങ്ങളും ഇവിടെയുണ്ട്
80 പേർക്ക് ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമേ ഉള്ളുവെങ്കിലും 96പേർക്ക് നിലവിൽ ഡയാലിസിസ് നടത്തുന്നുണ്ട്
സ്ഥലമില്ലാത്തതിനാലാണ് കൂടുതൽ പേർക്ക് ഡയാലിസിസ് നടത്താനാവാത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |