കൊച്ചി: പിണങ്ങിക്കഴിയുന്ന ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചശേഷം വിഷംകഴിച്ച് ചികിത്സയിലായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇരിങ്ങാലക്കുട കാട്ടൂർ മണവാളശേരി താണിശേരി പുതുവീട്ടിൽ മണികണ്ഠനാണ് (36) പിടിയിലായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അപകടനിലതരണം ചെയ്തതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.
കഴിഞ്ഞ രണ്ടിന് രാവിലെയാണ് ഭാര്യ ആതിരയ്ക്ക് (29) പാലാരിവട്ടം വെണ്ണലയിലെ സഹോദരിയുടെ വീട്ടുവളപ്പിൽ കുത്തേറ്റത്. കുടുംബവഴക്കിനെ തുടർന്ന് ആതിര ഒരുമാസംമുമ്പ് കാട്ടൂരിൽനിന്ന് ഇങ്ങോട്ട് താമസം മാറിയിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ട് പോകാൻ മണികണ്ഠൻ എത്തിയപ്പോൾ ആതിര വഴങ്ങിയില്ല. വീണ്ടുമെത്തി ഭാര്യയെ വിളിച്ചിറക്കി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു.
സ്കൂട്ടറിൽ കടന്ന ഇയാൾ പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് എലിവിഷം കഴിച്ചെന്ന് വെളിപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം വിഷംകഴിച്ച് ജീവനൊടുക്കാനാണ് ലക്ഷ്യമിട്ടതെന്ന് ഇയാൾ സമ്മതിച്ചിരുന്നു. പ്രതി നാട്ടിൽ പാത്രക്കട നടത്തുകയാണ്. എസ്.ഐ ഹരിശങ്കറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |