ചെങ്ങന്നൂർ : കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനിടെ കേബിൾ ഓപ്പറേറ്റർ ജനിൽ കുമാർ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് വീണു മരിച്ചതിന്റെ നടുക്കത്തിലാണ് ഉറ്റവർ. കഴിഞ്ഞ 20 വർഷമായി ചെങ്ങന്നൂരിന്റെ പരിചിതമുഖമായിരുന്നു ഇൗ ചെറുപ്പക്കാരൻ. ടി വി കേബിൾ തകരാറിലായാൽ ഓടിയെത്തുന്ന പ്രിയപ്പെട്ടവൻ, കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ദുരന്തത്തിന് ഇരയായത്.
പൂലിയൂർ ബ്ലോക്ക് പടിക്ക് സമീപം പുതിയ വൈദ്യുതിപോസ്റ്റ് സ്ഥാപിച്ച് ലൈൻ ചാർജ് ചെയ്തതിന് പിന്നാലെയാണ് കേബിൾ കണക്ഷൻ പുനഃസ്ഥാപിക്കാനായി ജനിൽകുമാറും സഹപ്രവർത്തകരും എത്തിയത്. പോസ്റ്റിൽ ഏണി ചാരിനിന്ന് കേബിൾ കെട്ടുന്നതിനിടെ കാലുതെന്നിയപ്പോൾ വീഴാതിരിക്കാൻ സമീപത്തുണ്ടായിരുന്ന തെരുവുവിളക്കിന്റെ യു ക്ലാമ്പിൽ മുറുകെ പിടിക്കുകയായിരുന്നു. ക്ലാമ്പിൽ വൈദ്യുതിയുണ്ടായിരുന്നതിനാൽ ഷോക്കേറ്റ ജനിൽ തെറിച്ചുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശ്രയം അണഞ്ഞു
ഈസ്റ്റ് ഓതറ തൈക്കാട്ട് പടിഞ്ഞാറേതിൽ പരേതനായ സുരേന്ദ്രന്റെയും ചെല്ലമ്മയുടെയും മകനായ ജനിൽ കുമാർ ആയിരുന്നു കുടുംബത്തിന്റെ ആശ്രയം.
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നുപോയ ഭാര്യ ജയശ്രീയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും വിതുമ്പുകയാണ്. അച്ഛൻ തിരിച്ചുവരില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ വിതുമ്പുന്ന രണ്ട് പെൺമക്കൾ, ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിസ്മയയും നാലാം ക്ലാസുകാരിയായ ആരത്രികയും.
ജനിൽ കുമാറിന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വീട്ടുവളപ്പിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |