
കാട്ടാക്കട: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നു. ആര്യനാട് മാർക്കറ്റ്, ജംഗ്ഷൻ, കാഞ്ഞിരംമുട്,ചെറിയാര്യനാട്,ചൂഴ,പാലൈക്കോണം എന്നീ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി റോഡിലൂടെ സഞ്ചരിക്കാനാകാത്ത സാഹചര്യമാണ്.
വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും ജീവനക്കാരും തെരുവുനായ ശല്യത്തിൽ ബുദ്ധിമുട്ടുന്നുണ്ട്. മാർക്കറ്റ് പ്രദേശങ്ങളിലും പ്രധാന ജംഗ്ഷനുകളിലും കൂട്ടമായി കിടക്കുന്ന നായ്ക്കൾ ഭീതി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു.
ഇരുചക്ര വാഹന യാത്രികർക്കും തെരുവുനായകൾ വലിയ ഭീഷണിയാണ്. വാഹനങ്ങൾക്ക് പിന്നാലെ ഓടുകയും റോഡിലേക്ക് പെട്ടെന്ന് ചാടുകയും ചെയ്യുന്നതുമൂലം അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.
തെരുവുനായ ശല്യം സംബന്ധിച്ച് നിരവധി തവണ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. നായ്ക്കളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും വേണ്ടത്ര രീതിയിൽ നടക്കുന്നില്ലെന്നും ആരോപണമുണ്ട്.
നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമാക്കണം
മുൻകാലങ്ങളിൽ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം താരതമ്യേന കുറവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിവിധ ഭാഗങ്ങളിൽ നിന്ന് നായക്കളെ ഉപേക്ഷിക്കുന്നതും നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
പരിഹാരം കണ്ടെത്തണം
നഗരപ്രദേശങ്ങളിൽ നിന്നും സമീപ പട്ടണങ്ങളിൽ നിന്നുമുള്ളവർ ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും മാംസാവശിഷ്ടങ്ങൾ ആളൊഴിഞ്ഞ പറമ്പുകളിലും റോഡരികുകളിലും തള്ളുന്നതും തെരുവുനായകളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നു. അടിയന്തരമായി വന്ധ്യംകരണ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്നും പ്രതിരോധ കുത്തിവയ്പ് ശക്തമാക്കണമെന്നും തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ..............ആര്യനാട് പഞ്ചായത്ത് പ്രദേശത്ത് കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായ്ക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |