
കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലുൾപ്പെട്ട നക്രാംകോണം - കുടവൂർ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ടും അധികൃതർ മൗനത്തിലെന്ന് നാട്ടുകാർ. റോഡിൽ കുഴികൾ നിറഞ്ഞ് വെള്ളക്കെട്ടാവുകയും റോഡിനിരുവശവും കാടു മൂടുകയും ചെയ്ത സ്ഥിതിയാണ്. ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ്‌ലൈൻ കുഴികളെടുക്കുകയും പിന്നീട് കുഴികൾ യഥാസമയം മൂടാത്തതുമാണ്
റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. വാഹനങ്ങളുടെ ടയറുകൾ ചെളിയിൽ പുതയുന്നതും കുഴിയേതാണ് റോഡേതാണെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയായിട്ടുണ്ട്. എട്ടോളം സ്കൂളുകളിലെ വാഹനങ്ങളുൾപ്പെടെ കടന്നുപോകുന്ന ഈ റോഡിൽ ഒരു വാഹനം എതിരെ വന്നാൽ മറ്റൊരു വാഹനത്തിന് കടന്നുപോകാനുള്ള ഇടമില്ല. റോഡിന് ഇരുവശവും കാടുമൂടിയതോടെ സാമൂഹിക വിരുദ്ധരുടെ ശല്യവും കൂടുതലാണ്. രാത്രികാലങ്ങളിൽ ഇവിടെ മാലിന്യ നിക്ഷേപവും നടക്കുന്നുണ്ട്. നിരവധി തവണ വിഷയവുമായി ബന്ധപ്പെട്ട് പഞ്ചായത്തധികൃതരുടെയും എം.എൽ.എയേയും സമീപിച്ചെങ്കിലും ഇതുവരെയും പരിഹാരമായിട്ടില്ല. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് അടിയന്തിരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് പണിയാൻ ഫണ്ടില്ല
പഞ്ചായത്തിൽ നിന്ന് അനുവദിക്കുന്ന കുറഞ്ഞ ഫണ്ടുപയോഗിച്ച് ദൈർഘ്യമുള്ള ഈ റോഡ് നവീകരിക്കാൻ കഴിയില്ലെന്നും 50 ലക്ഷം രൂപയോളം ഉണ്ടെങ്കിൽ മാത്രമേ റോഡിന്റെ ദുരവസ്ഥ പൂർണമായും പരിഹരിക്കാൻ കഴിയുള്ളൂവെന്നുമാണ് വാർഡ് മെമ്പർ പറയുന്നത്. പഞ്ചായത്തിൽ നിന്നും ലഭിച്ച കുറഞ്ഞ തുക ഉപയോഗിച്ച് മുൻപ് ചെറിയ തോതിലുള്ള പണികൾ റോഡിൽ ചെയ്തിട്ടുണ്ട്. എന്നാൽ റോഡിന്റെ എല്ലാ ഭാഗത്തെയും പണി ചെയ്യാനുള്ള തുക അപര്യാപ്തമാണ്. ജില്ലാ പഞ്ചായത്തിൽ നിന്നോ എം.എൽ.എ ഫണ്ടിൽ നിന്നോ റോഡ് നവീകരണത്തിനായുള്ള തുക അനുവദിച്ചാൽ മാത്രമേ റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിയുകയുള്ളൂവെന്നാണ് മെമ്പർ പറയുന്നത്. നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |