തൃശൂർ: സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ തൃശൂർ ജില്ലയിൽ ഇതിന്റെ ഗുണം ലഭിക്കുക 126 ഓർഡിനറി ബസുകൾക്ക്. ജില്ലയിലെ ഏഴ് കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നായി സർവീസ് നടത്തുന്ന ഓർഡിനറി, ടൗൺ ടു ടൗൺ ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക.
ഇതിൽ ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ ബസുകളുള്ളത്. 23 ബസുകളാണ് ഓർഡിനറി നിരക്കിൽ ഇവിടെനിന്ന് സർവീസ് നടത്തുന്നത്. എട്ടു ബസുകൾ മാത്രമുള്ള ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കുറവ്. ഇതിൽ ടൗൺ ടു ടൗൺ ഉൾപ്പെടെയുള്ള ബസുകളും ഉൾപ്പെടും. ഇവയെല്ലാം ഓർഡിനറി നിരക്കിലാണ് സർവീസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഇവയെല്ലാം
പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ നിരവധി പേർക്ക് സൗജന്യ യാത്രയുടെ ഗുണം ലഭിക്കും. വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഗ്രാമവണ്ടികളിലും യാത്ര സൗജന്യമായിരിക്കും. നിലവിൽ സർവീസ് നടത്തുന്ന ഇത്തരം ബസുകൾ നല്ല കളക്ഷൻ ഉള്ളവയാണെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. എന്നാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നാമമാത്ര ഓർഡിനറി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി.യുടെ സർവീസ് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് കൂടുതൽ ബസുകൾ അനുവദിക്കണമെന്നാവശ്യവും സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
പ്രതിഷേധവുമായി സ്വകാര്യ ബസുടമകൾ
സർക്കാരിന്റെ പുതിയ പ്രഖ്യാപനം സ്വകാര്യ ബസുകളുടെ നടുവൊടിക്കുമെന്ന് ബസുടമകളുടെ സംഘടനകൾ പറയുന്നു. നിലവിൽ അറുനൂറിലേറെ സ്വകാര്യ ബസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. കൊവിഡിന് ശേഷം സ്വകാര്യ ബസ് വ്യവസായം തകർച്ചയിലാണെന്നും ആറു വർഷം മുമ്പ് 1200 ലേറെ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്താണ് നിലവിൽ അറുനൂറിലേക്ക് കുറഞ്ഞെന്നും ബസുടമകൾ പറയുന്നു.
തൃശൂർ ജില്ലയിലെ വിവിധ കെ.എസ്. ആർ.ടി.സി
ഡിപ്പോകളിലെ ഓഡിനറി ബസുകളുടെ എണ്ണം
തൃശൂർ - 20
മാള- 20
ഇരിങ്ങാലക്കുട - 8
ചാലക്കുടി -23
പാലക്കാട് -21
ഗുരുവായൂർ -19
കൊടുങ്ങല്ലൂർ - 15
ആകെ -126
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |