ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജൂൺ 24 വരെ കസ്റ്റഡിയിൽ തുടരും. പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച രാവിലെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. പ്രജ്വലിനെ മേയ് 31ന് ബംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് അറസ്റ്റു ചെയ്തത്.
ഏപ്രിലിൽ, ഹാസനിലെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് പ്രജ്വൽ ഉൾപ്പെട്ട മൂവായിരത്തോളം അശ്ലീല വിഡിയോകൾ പ്രചരിച്ചത്. പിന്നാലെ ജർമനിയിലേക്ക് കടന്ന പ്രജ്വൽ കടുത്ത സമ്മർദ്ദത്തെ തുടർന്ന് തിരിച്ചെത്തുകയായിരുന്നു. ജെ.ഡി.എസ് അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
പ്രജ്ജ്വലിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ
അതേസമയം, പ്രജ്ജ്വലിന്റെ മുൻ ഡ്രൈവർ കാർത്തിക് ഗൗഡയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു. അശ്ലീല വീഡിയോക്ലിപ്പുകൾ ചോർത്തിയതിനാണ് അറസ്റ്റ്. ഇയാളുടെ മുൻകൂർ ജാമ്യഹർജി ഹാസൻ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹാസൻ-മൈസൂരു ജില്ലാ അതിർത്തിയിൽ നിന്ന് അറസ്റ്റിലായ കാർത്തിക്കിനെ ബംഗളൂരു സി.ഐ.ഡി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. പ്രജ്ജ്വലിന്റെ ഡ്രൈവറായി ഏതാനും വർഷം ജോലിചെയ്ത കാർത്തിക് പിന്നീട് തെറ്റിപ്പിരിഞ്ഞു. ഹൊളെ നരസിപുരയിൽ കാർത്തിക്കിനുണ്ടായിരുന്ന ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം. ഭൂമി കൈമാറാനായി പ്രജ്ജ്വലും അമ്മ ഭവാനി രേവണ്ണയും ഭീഷണിപ്പെടുത്തിയെന്ന് കഴിഞ്ഞ ഡിസംബറിൽ കാർത്തിക് പൊലീസിൽ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |