
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ പച്ദേവ്ര ഹാൾട്ട് ഓവർ ബ്രിഡ്ജിന് സമീപം ഉണ്ടായ ട്രെയിൻ അപകടത്തിൽ അഞ്ചുമരണം. കൽക്ക എക്‌സ്‌പ്രസ് തട്ടി ഒരാൾ മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയാൻ പാളത്തിലേക്ക് ഇറങ്ങിയ മറ്റ് യാത്രക്കാരാണ് രണ്ടാമത്തെ അപകടത്തിൽപ്പെട്ടത്.
കൽക്ക എക്‌സ്‌പ്രസിലെ ജനറൽ കോച്ചുകളിൽ നിന്നുള്ള യാത്രക്കാർ പാളത്തിലേക്ക് ഇറങ്ങി നിൽക്കവേ ട്രാക്കിലൂടെ വന്ന പുരുഷോത്തം എക്‌സ്‌പ്രസ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ നാലുപേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മരിച്ച ബീഹാർ സ്വദേശി ബലിറാം ഭഗത് (36), മിർസാപുർ സ്വദേശി സുനിൽ കുമാർ, ഫിറോസാബാദ് സ്വദേശി ആകാശ് എന്നിവരെ തിരിച്ചറിഞ്ഞു. മറ്റ് രണ്ടുപേരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അപകടത്തെത്തുടർന്ന് ഹൗറ - ഡൽഹി റൂട്ടിലെ ട്രെയിൻ ഗതാഗതം കുറച്ചുസമയത്തേക്ക് തടസപ്പെട്ടു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |