ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഈ മാസം തന്നെ ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ഒക്ടോബറിലായിരിക്കും മൂന്നാം തരംഗം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്നത്. ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ഐ ഐ ടി) യിലെ പ്രൊഫസർമാരായ മഠുകുമല്ലി വിദ്യാസാഗർ, മണീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
രണ്ടാം തരംഗത്തിലെപ്പോലെ മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവില്ലെന്നും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിനപ്പുറം പോകില്ല എന്നുമാണ് ഗവേഷക സംഘം നൽകുന്ന സൂചന. എന്നാൽ കേരളം, മഹാരാഷ്ട്ര പോലുള്ള ചില സംസ്ഥാനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥവച്ച് നോക്കുമ്പോൾ രോഗികളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നതിനെക്കാൾ വർദ്ധനവ് ഉണ്ടായേക്കുമെന്നും സംഘം സൂചിപ്പിക്കുന്നു.
രണ്ടാം തരംഗത്തിലാണ് രാജ്യത്തെ രോഗികളുടെ എണ്ണം ഏറ്റവും കൂടിയത്. മേയ് ആദ്യപകുതിയിലാണ് രണ്ടാം തരംഗം ഏറ്റവും ഉയർന്ന അവസ്ഥയിലെത്തിയത്. മേയ് ഏഴിന് 4,14,188 കേസുകളാണ് ഒറ്റദിവസം രാജ്യത്ത് രേഖപ്പെടുത്തിയത്. ആശുപത്രി കിടക്കളുടെ എണ്ണം കുറഞ്ഞതും ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്തതും കാരണം ആയിരക്കണക്കിന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ മൂന്നാം തരംഗത്തെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ശക്തമായ മുന്നൊരുക്കങ്ങളാണ് ഇപ്പോൾത്തന്നെ സ്വീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |