മുടപുരം: 1400ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികൾ ഉൾപ്പെടെ ഭൗതികസാഹചര്യം ഇല്ലാത്തതിനാൽ വീർപ്പുമുട്ടുന്നു.രണ്ട് വർഷം മുൻപ് ആരംഭിച്ച ഇരുനില മന്ദിരത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതാണ് രക്ഷാകർത്താക്കളെയും കുട്ടികളെയും സ്കൂൾ അധികൃതരെയും വിഷമിപ്പിക്കുന്നത്.
കൂടുതൽ വിദ്യാർത്ഥികൾ പ്രവേശനം നേടാൻ വരുന്നുണ്ടെങ്കിലും അവരെ എവിടെയിരുത്തി പഠിപ്പിക്കും എന്നറിയാതെ ഉഴലുകയാണ് പി.ടി.എയും.
അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു സർക്കാർ വിദ്യാലയമാണിത്. എന്നാൽ ഭൗതിക സാഹചര്യത്തിൽ ഏറെ പിന്നിൽ നിൽക്കുന്നു. 1.47 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചെറിയ ക്ലാസ് മുറികളിൽ ലാബുകൾ പ്രവർത്തിക്കുന്നതിനാൽ ഒരു ഡിവിഷനിലെ കുട്ടികൾക്ക് രണ്ടു ഷിഫ്റ്റായിട്ടാണ് പഠിക്കാൻ കഴിയുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന്റെ അവസ്ഥയും ഇതുതന്നെ. അതിനാൽ സർക്കാർ കൂടുതൽ ഫണ്ട് അനുവദിച്ച് മുടങ്ങിപ്പോയ പുതിയ കെട്ടിടത്തിന്റെ നിർമാണം പുനരാരംഭിച്ച് കെട്ടിടം മൂന്ന് നിലയായി നിർമ്മിക്കണമെന്നും പി.ടി.എ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി ,കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നല്കാൻ കഴിയൂ .ഒപ്പം നല്ല ചുറ്റുമതിലും ഓഡിറ്റോറിയവും പ്രവേശനകവാടവും നിർമിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |