SignIn
Kerala Kaumudi Online
Monday, 08 June 2026 1.30 AM IST

നാല് വർഷത്തെ പ്രണയം, ഒന്നിച്ചുമരിക്കാമെന്ന് പറഞ്ഞ് കാമുകനൊപ്പം ഇറങ്ങി; ഇരുപത്തിയൊന്നുകാരി ട്രെയിനിന് മുന്നിൽ ചാടുന്നത് നോക്കിനിന്ന് യുവാവ്‌

vidhya

കൊച്ചി: ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചിറങ്ങിയെങ്കിലും അവിടെയും കാമുകന്റെ വഞ്ചന. പാഞ്ഞുവരുന്ന ട്രെയിനിന് മുന്നിൽ പെൺകുട്ടിയെ വിട്ടുകൊടുത്ത് അവൻ അത് നോക്കിനിന്നു. സെപ്തംബർ 15ന് രാത്രി തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിന് സമീപം ട്രെയിനിടിച്ച് മരിച്ച ഇരുപത്തിയൊന്നുകാരിയായ ഇടുക്കി രാജകുമാരി സ്വദേശിനി വിദ്യയുടെ ദുരന്തകഥ ആരുടെയും കരളലിയിക്കുന്നതാണ്.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ കാമുകനായ ഇടുക്കി ഉടുമ്പൻചോല സ്വദേശി വിഷ്ണുവി(23)നൊപ്പമാണ് കഴിഞ്ഞ 14നു രാത്രി വിദ്യ ആത്മഹത്യ ചെയ്യാനിറങ്ങിയത്. നാല് വർഷം നീണ്ട പ്രണയത്തിന്റെ അന്ത്യരംഗം പിന്നെ റെയിൽപാളത്തിൽ. രാജകുമാരിയിലെ നിർദ്ധനരായ കൊച്ചിക്കാട്ടിൽ ചെല്ലപ്പന്റെയും പുഷ്പയുടെയും ഇളയമകളാണ് വിദ്യ. പ്ളസ് ടു കഴിഞ്ഞ് തൊടുപുഴയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് വിഷ്ണുവുമായി പ്രണയത്തിലായത്. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളാൽ പഠനം നിർത്തി. പത്ത് മാസം മുമ്പ് കാക്കനാട്ടെ സൂപ്പർ മാർക്കറ്റിൽ ജോലിക്ക് കയറി. അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് അച്ഛന് ഇപ്പോൾ ജോലിക്ക് പോകാനാവില്ല. ചേച്ചി വിവാഹിതയാണ്. വിദ്യയുടെ കൂടി ശമ്പളം കൊണ്ടാണ് കുടുംബം ചികിത്സയ്ക്കും മറ്റും ചെലവുകൾ കണ്ടെത്തിയിരുന്നത്.

വിദ്യയ്ക്ക് പിന്നാലെ വിഷ്ണുവും എറണാകുളത്തെത്തി. ഇയാളുടെ മാതാപിതാക്കൾ വേറിട്ടു കഴിയുകയാണ്. അമ്മയും സഹോദരിയും സീരിയൽ മേഖലയിലാണ്. കാക്കനാട്ടുള്ള അമ്മയുടെ വീട്ടിലും തൃപ്പൂണിത്തുറ ചാത്താരി സ്റ്റാർ ഹോംസിലെ പെങ്ങളുടെ അപ്പാർട്ടുമെന്റിലുമായി മാറിമാറിയായിരുന്നു താമസം. വിദ്യയുമായി ഇടയ്ക്കിടെ ചാത്താരിയിൽ എത്തി താമസിക്കാറുണ്ട്. ഇതിനിടെ വിഷ്ണു വിദ്യയെ ഒഴിവാക്കാനും ശ്രമിച്ചിരുന്നുവത്രെ. വേറെ പെൺകുട്ടിയുമായി ബന്ധമുള്ളതിനെ ചൊല്ലി തർക്കങ്ങളും പതിവായിരുന്നു.

ഓണത്തിന് വിദ്യ വീട്ടിൽ പോയതിനെ ചൊല്ലി വിഷ്ണു വലിയ വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച സൂചന. തുടർന്ന് 14ന് വിദ്യ ചാത്താരിയിലെ ഫ്ളാറ്റിലെത്തി. ഇവിടെ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വിദ്യയ്ക്ക് കാര്യമായ മർദ്ദനമേറ്റു. വീട്ടിലുണ്ടായിരുന്നവരും മർദ്ദിച്ചെന്ന് സംശയമുണ്ട്. രാത്രി വിദ്യയെ വിഷ്ണു വലിച്ചു കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞാണ് പുറപ്പെട്ടതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. തൃപ്പൂണിത്തുറ റെയിൽവേ ഓവർബ്രിഡ്ജിനടിയിൽ വച്ച് വീണ്ടും തർക്കവും അടിപിടിയുമുണ്ടായി. അപ്പോൾ വന്ന ട്രെയിനിന് മുന്നിലേക്ക് വിദ്യ ഓടുകയായിരുന്നു. വിഷ്ണു പക്ഷേ അതിന് തുനിഞ്ഞില്ല. വിദ്യയുടെ അമ്മയുടെ പരാതിയെ തുടർന്നാണ് അന്വേഷണവും വിഷ്ണുവിന്റെ അറസ്റ്റും.

മദ്യത്തിന് അടിമയായിരുന്നു വിഷ്ണു. മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നതായും പറയപ്പെടുന്നു. 14ന് രാത്രിയും ഇയാൾ ലഹരിയിലായിരുന്നത്രെ. യുവതിയെ ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ് സൂചന. മെഡിക്കൽ പരിശോധനയ്ക്ക് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് എത്തിച്ചപ്പോൾ വിഷ്ണു അക്രമാസക്തനായി മെഡിക്കൽ ഉപകരണങ്ങളും മറ്റും നശിപ്പിച്ചു. പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SUICIDE, KOCHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY