
□ഭൂരിപക്ഷ- ന്യൂനപക്ഷ വേർതിരിവില്ല
തൃശൂർ: സാംസ്‌കാരികമായി എല്ലാവരും ഹിന്ദുവാണെന്നും ഇതിൽ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന വേർതിരിവില്ലെന്നും ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത്. എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വം. മുസ്‌ലിം, ക്രിസ്ത്യൻ, പാഴ്‌സി തുടങ്ങിയ എല്ലാ മതങ്ങളും ഇതിൽപ്പെടും. ഹിന്ദു - മുസ്‌ലിം സംഘർഷമെന്നത് ശരിയല്ല. ഏതെങ്കിലും പ്രത്യേക സമുദായത്തിന് എതിരായല്ല ആർ.എസ്.എസ് നിലവിൽ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ആർ.എസ്.എസ് നൂറ് വർഷങ്ങൾ 'എന്ന വിഷയത്തിൽ ക്ഷണിക്കപ്പെട്ട സദസിന് മുൻപിൽ സംവദിക്കുകയായിരുന്നു മോഹൻ ഭാഗവത്. 'ന്യൂനപക്ഷങ്ങൾ രാജ്യത്ത് സുരക്ഷിതരാണ്. എല്ലാവരും ഒന്നാണെന്ന ചിന്ത വേണം. രാജ്യത്തിന്റെ നിലനിൽപ്പ് കണ്ടാണ് ആത്മനിർഭർ ഭാരത് രൂപീകരിച്ചത്. സമൂഹത്തെ സംഘടിപ്പിക്കുകയും, പുരോഗതിയിലേക്ക്
നയിക്കുകയുമാണ് ആർ.എസ്.എസ് ലക്ഷ്യം..ലോകത്തെ വലുതാണെങ്കിലും ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. സംഘടനയെ അറിയാൻ അതിനുള്ളിലേക്ക് വരുകയാണ് വഴി. തെറ്റായ പ്രചരണങ്ങളിൽ വിശ്വസിക്കരുത്. ധർമ്മം മതങ്ങൾക്ക് മുകളിലാണ്. ഹിന്ദുത്വം എല്ലാ ആരാധനകൾക്കും വൈവിദ്ധ്യങ്ങൾക്കും മുകളിലാണെന്നും മോഹൻ ഭാഗവത് വിശദീകരിച്ചു.
ഉത്തരകേരളം പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബൽറാം, വിഭാഗ് സംഘചാലക് കെ.എസ്. പത്മനാഭൻ, വിഭാഗ് സഹകാര്യവാഹക് കെ. രാജേഷ് കുമാർ എന്നിവരും വേദിയിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, സ്വാമി ആനന്ദവനം ഭാരതി മഹാ മണ്ഡലേശ്വർ, ഇസാഫ് സി.ഇ.ഒ: പോൾ കെ. തോമസ്, കല്യാൺ സിൽക്‌സ് എം.ഡി: ടി.എസ്. പട്ടാഭിരാമൻ, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമൻ, ഗോപു നന്തിലത്ത്, പെരുവനം കുട്ടൻ മാരാർ, ഡോ. ഡി. രാമനാഥൻ, ഫാ. പോൾ പൂവത്തിങ്കൽ, ബി.എം.എസ് മുൻ അഖിലേന്ത്യ അദ്ധ്യക്ഷൻ അഡ്വ. സജി നാരായണൻ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |