
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിഫോമിൽ വീണ്ടും മാറ്റം വരുത്താൻ തീരുമാനം. കാക്കി നിറത്തിലുള്ള യൂണിഫോമിലേക്ക് മടങ്ങാനാണ് കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെ തീരുമാനം. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് കെ.എസ്.ആർ.ടി,സി എം.ഡി ഉത്തരവിറക്കി.
ഉത്തരവനുസരിച്ച് ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി നിറത്തിലുള്ള പാന്റ്സും ഒരു പോക്കറ്റുള്ള ഹാഫ് സ്ലീവ് ഷർട്ടുമായിരിക്കും യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും സ്ലീവ്ലെസ് ഓവർക്കോട്ടും ധരിക്കാം. സ്റ്റേഷൻ മാസ്റ്റർ തസ്തികയിലുള്ളവർക്കും കാക്കി പാന്റ്സും ഹാഫ് സ്ലീവ് ഷർട്ടുമാണ് വേഷം. ഇവർക്ക് നെയിംബോർഡും ഷോൾഡർ ഫ്ലാപ്പിൽ കാറ്റഗറിയും രേഖപ്പെടുത്തിയിരിക്കും,
ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടായിരിക്കും യൂണിഫോം. ഹെഡ് വെഹിക്കിൾ സൂപ്പർവൈസർക്ക് കാക്കി പാന്റ്സും ഫുൾ സ്ലീവ് ഷർട്ടുമായിരിക്കും. മെക്കാനിക്കൽ ജീവനക്കാർക്ക് നീല യൂണിഫോമായിരിക്കും. കാക്കി യൂണിഫോം തിരികെ കൊണ്ടുവരണമെന്ന് ജീവനക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം 2022ൽ മാനേജ്മെന്റിനെ തൊഴിലാളി യൂണിയനുകൾ അറിയിക്കുകയും ചെയ്തു.
മുപ്പതുവർഷത്തിലേറെ ഉപയോഗിച്ചു വന്ന കാക്കി യൂണിഫോമിന് 2015ലാണ് മാറ്റം വരുത്തിയത്. കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും യൂണിഫോം നീല ഷർട്ടും കടും നീല പാന്റുമാക്കി. മെക്കാനിക്കൽ ജീവനക്കാർക്ക് ചാരനിറവും ഇൻസ്പെക്ടർമാരുടേത് മങ്ങിയ വെള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു യൂണിഫോം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |