SignIn
Kerala Kaumudi Online
Saturday, 23 May 2026 6.15 PM IST

തൃശൂരിൽ നിന്നും പൊൻകപ്പ് തിരിച്ചുപിടിച്ച് കണ്ണൂർ സ്ക്വാഡ്

kannur-team

തൃശൂർ: കൗമാരകലയുടെ സ്വർണക്കിരീടം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തൃശൂരിൽ നിന്ന് തിരിച്ചുപിടിച്ച് കണ്ണൂർ. ഫോട്ടോ ഫിനിഷിംഗിനൊടുവിൽ 1,028 പോയിന്റുമായാണ് ചാമ്പ്യന്മാരായത്. കഴിഞ്ഞ വർഷത്തെ വിജയികളും ആതിഥേയരുമായ തൃശൂർ 1,023 പോയിന്റുമായി രണ്ടാമതെത്തി. ഓരോ ദിനവും ഏതാണ്ട് ഒരേ പോലെയായിരുന്നു ഇരുജില്ലകളുടെയും മുന്നേറ്റം. അവസാനനിമിഷമാണ് അഞ്ച് പോയിന്റിന് കണ്ണൂർ കപ്പെടുത്തത്. 1,017 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന കലോത്സവത്തിൽ നഷ്ടപ്പെടുത്തിയ കപ്പാണ് കണ്ണൂർ തിരിച്ചുപിടിച്ചത്. 1997, 1998 വർഷങ്ങളിൽ തുടർച്ചയായി കപ്പ് നേടിയ കണ്ണൂർ 2000ൽ പാലക്കാടുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. തുടർന്നുള്ള ദീർഘമായ 23 വർഷക്കാലം കിരീടം കൈവിട്ടുപോയി. 2024ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് വീണ്ടും കണ്ണൂർ സ്വർണക്കപ്പ് നേടിയത്. അതിനുശേഷമുള്ള കീരിടനേട്ടമാണ് ഇത്തവണ.

മാറിമറിഞ്ഞ പോരാട്ടം

249 മത്സരയിനങ്ങളിലായി 949 മത്സരാർത്ഥികളുമായാണ് കണ്ണൂർ എത്തിയത്. ജില്ലയിലെ 90 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ എല്ലാ മത്സരയിനങ്ങളിലും കണ്ണൂരിന്റെ സാന്നിദ്ധ്യം ഉറപ്പാക്കി. സമാപനദിനത്തിൽ ബാക്കിയുണ്ടായിരുന്നത് പത്ത് മത്സരങ്ങൾ. കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ പിരിമുറുക്കത്തിനിടയിൽ ഇരട്ടി ടെൻഷനോടെയാണ് കണ്ണൂരിലെ വഞ്ചിപ്പാട്ട് ടീം മത്സരവേദിയിലെത്തിയത്. അവസാനമായി വിധിയറിഞ്ഞ വഞ്ചിപ്പാട്ട് മത്സരത്തിൽ ടീമിന് എ ഗ്രേഡ് ലഭിച്ചതോടെയാണ് കല, വിദ്യ, നാദം എന്നിവ സമന്വയിപ്പിച്ച പുസ്തകവും വളയിട്ട കൈയും ശംഖുമുള്ള 117.5 പവൻ പൊൻകപ്പ് കണ്ണൂരിന്റേതായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: YOUTHFEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA