കൊച്ചി: മലയിടംതുരുത്ത് പര്യത്തുകാവിൽ കുടിയൊഴിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട കുടുംബങ്ങൾക്ക് പുനരധിവാസം ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കാമെന്ന ഫോർമുല വിശദമായി ചർച്ചചെയ്യാൻ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
എല്ലാവർക്കും സ്വീകാര്യമായ പ്രയോഗിക പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചർച്ചയ്‌ക്കുശേഷം മന്ത്രി പറഞ്ഞു. ഇരുവിഭാഗങ്ങളുടെയും താത്പര്യങ്ങൾ സംരക്ഷിച്ചു മാത്രമേ തീരുമാനമെടുക്കൂ. തർക്കഭൂമിക്ക് അകലെയല്ലാത്ത പര്യത്തുകാവ് നിവാസികൾക്ക് അഞ്ച് സെന്റ് ഭൂമിവീതം നൽകാൻ തയ്യാറാണെന്ന് ശങ്കരൻ നായരുടെ കുടുംബം അറിയിച്ചിട്ടുണ്ട്. തർക്കത്തിലായ ഭൂമിയിൽത്തന്നെ വീടുവയ്‌ക്കാൻ അഞ്ച് സെന്റ് സ്ഥലവും വഴിസൗകര്യവും ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ കുടുംബാംഗങ്ങളുമായി ചർച്ചചെയ്യാൻ ഇരുവിഭാഗവും സമയം ആവശ്യപ്പെട്ടു. ഹൈക്കോടതി നിർദ്ദേശിച്ച സമയപരിധിയായ 16ന് മുമ്പ് തർക്കം ഒത്തുതീർപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ വി.പി. സജീന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ പി.വി. ശ്രീനിജിൻ, കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശൻ, വാഴക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, കുന്നത്തുനാട് തഹസിൽദാർ എം. മായ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |