തിരുവനന്തപുരം: കാപ്പാക്കേസിൽ കരുതൽ തടങ്കലിലായ കൗൺസിലർ സുഗതന്റെ ജയിൽവാസം നീണ്ടാൽ അത് കോർപ്പറേഷനിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കും. ഭരണപക്ഷത്തെ കൗൺസിലർ കരുതൽ തടങ്കലിൽ കഴിയുന്ന വിഷയത്തെ രാഷ്ട്രീയപരമായി നേരിടുന്നതിനപ്പുറം നിയമപരമായ കുരുക്കുമുണ്ട്.
കേസിൽ ശിക്ഷിക്കുന്നത് വരെ ഒരാൾക്ക് ജനപ്രതിനിധിയായി തുടരാം. എന്നാൽ മറ്റ് ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ബി.ജെ.പിക്ക് മുന്നിലുള്ളത്. പരമാവധി ഒമ്പത് മാസത്തിനുള്ളിൽ സുഗതന് കോർപ്പറേഷനിൽ മടങ്ങിയെത്താനായില്ലെങ്കിൽ അയോഗ്യതയിലേക്ക് പോകും. കാപ്പാക്കേസിൽ കരുതൽ തടങ്കലിൽ ആയതിനാൽ ഒരുവർഷം വരെ ജയിൽവാസം നീളാനാണ് സാദ്ധ്യത.
കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 91 പ്രകാരം തുടർച്ചയായി മൂന്നുമാസത്തെ കൗൺസിൽ യോഗത്തിലോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലോ എത്തിയില്ലെങ്കിൽ ജനപ്രതിനിധികൾ അയോഗ്യരാകും. എന്നാൽ അംഗം അവധിക്ക് അപേക്ഷ നൽകിയാൽ പരമാവധി ആറുമാസം വരെ നൽകാം. മൂന്നുമാസം വീതം രണ്ട് ഘട്ടമായാണ് ഇത് കൗൺസിൽ യോഗത്തിൽ പാസാക്കേണ്ടത്. അവധി അനുവദിക്കുന്ന ആറുമാസത്തിന് ശേഷം തുടർന്നുള്ള മൂന്നുമാസം കൗൺസിൽ യോഗത്തിലും സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലുമെത്തിയില്ലെങ്കിൽ അയോഗ്യനാകും.
പിന്നാലെ കോർപ്പറേഷൻ സെക്രട്ടറി അംഗത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകണം. 15 ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കിൽ അയോഗ്യനാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ശുപാർശ ചെയ്യണം. മറുപടി ലഭിച്ചാലും അത് കൗൺസിൽ യോഗം ചേർന്ന് ഭൂരിപക്ഷ അഭിപ്രായം ആരാഞ്ഞ് പാസാക്കണം. അപ്പോഴും ജയിലിൽ കഴിയുകയാണെങ്കിൽ ബി.ജെ.പിക്ക് അംഗത്തെ സംരക്ഷിക്കാൻ കഴിയാതെ വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |