കൊച്ചി: എളമക്കര ഗവ. ഹൈസ്കൂളിലെ 527 കുട്ടികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ച യൂണിഫോം ഫണ്ട് വെട്ടിച്ച സംഭവത്തിൽ അന്വേഷണം നടത്താതെ വിദ്യാഭ്യാസ വകുപ്പ്. തിരിമറിയെക്കുറിച്ച് സ്കൂൾ അധികൃതർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ ഇതുവരെ ഒരു അന്വേഷണവും നടത്തിയില്ല. സംഭവം പുറത്തുവന്ന് ആറ് മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇന്നലെ വരെ ഉണ്ടായിട്ടില്ല. ജനുവരിയിൽ ലഭിച്ച ഹെഡ്മിസ്ട്രസിന്റെ റിപ്പോർട്ട് റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറിയെന്നാണ് ഡി.ഇ.ഒ സക്കീന മനയിൽ കണ്ണഞ്ചേരി പറയുന്നത്. അതേസമയം 3.16 ലക്ഷം രൂപയുടെ തട്ടിപ്പിനെക്കുറിച്ചും കുട്ടികൾക്ക് യൂണിഫോം ഫണ്ട് നിഷേധിച്ചതിനെക്കുറിച്ചും അന്വേഷണം വേണമെന്ന രക്ഷകർത്താവായ കെ.എ.സലിം കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ പറഞ്ഞു.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് യൂണിഫോം വാങ്ങാൻ കേന്ദ്രസർക്കാർ 2025-26 വർഷം അനുവദിച്ചതാണ് തുക. അക്കൗണ്ടിലെത്തിയിട്ടും കുട്ടികൾക്ക് കൈമാറിയില്ല. എല്ലാ കുറ്റവും പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പിട്ട് ഏഴ് ചെക്ക് ഉപയോഗിച്ച് പി.ടി.എ ഫണ്ടിലെ തുക വെട്ടിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സ്കൂളിലെ താത്കാലിക ജീവനക്കാരി ഷെറീനയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് അധികൃതരുടെ ശ്രമം. സ്കൂൾ ഹെഡ്മിസ്ട്രസിന് സ്ഥലംമാറ്റമാണ്. ഈയാഴ്ച തന്നെ ഇവർ തൃപ്പൂണിത്തുറ എ.ഇ.ഒ ആയി ചുമതലയേൽക്കും. കുട്ടികൾക്ക് കേന്ദ്രം അനുവദിച്ച തുക നൽകാൻ ഉത്തരവാദിത്വപ്പെട്ടവർ ഒന്നൊന്നായി ചുമതലയൊഴിയുമ്പോൾ ഇനി നടപടിയൊന്നുമുണ്ടാകില്ലെന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ. കേന്ദ്രസർക്കാരിനും ഇവർ പരാതി നൽകാൻ ഒരുങ്ങുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് അനുവദിച്ച യൂണിഫോം ഫണ്ട് അവർക്ക് എങ്ങനെ നൽകാനാകുമെന്ന പരിശോധിക്കുകയാണ്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സുബിൻ പോൾ
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |