
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിൽ രൂപപ്പെട്ട വെള്ളക്കെട്ട്, യാത്രക്കാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജ് ആശുപത്രിയുടെ മുഖ്യകവാടം ദേശീയ പാതയുടെ സർവീസ് റോഡിൽ നിന്നാണ് ആരംഭിക്കുന്നത്. ആശുപത്രിയിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിൽ 100 മീറ്ററോളം തറയോട് പാകിയെങ്കിലും ഒരു ഭാഗം മാത്രമാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്.
ആശുപത്രി വളപ്പിലെത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പടെ ഓട്ടോറിക്ഷകളും കാറുകളും വളരെ പ്രയാസപ്പെട്ടാണ് രോഗികളെ എത്തിക്കുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം കുണ്ടും കുഴിയും അറിയാതെ ഇരുചക്രവാഹനങ്ങൾ തെന്നിമറിയുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്.അത്യാസന്ന നിലയിലുള്ളവരേയും ഗുരുതര രോഗമുള്ളവരേയും മനസില്ലാ മനസോടെയാണ് ഓട്ടോറിക്ഷക്കാർ അത്യാഹിത വിഭാഗത്തിലെത്തിക്കുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷം
1.ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. സമീപത്തുള്ള പള്ളിമുക്ക് - തീരദേശ റോഡിലേക്കും വാഹനങ്ങൾ പ്രയാസപ്പെട്ടാണ് കയറുന്നതും ഇറങ്ങുന്നതും
2.ഇതിനോട് ചേർന്ന് ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. ഇതു കൂടിയാകുമ്പോൾ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടു നിൽക്കും
3.ആശുപത്രിയിലേക്കുള്ള ബാക്കി റോഡുകളും തകർന്നാണ് കിടക്കുന്നത്. രോഗികളുമായെത്തുന്ന ആംബുലൻസും മറ്റു വാഹനങ്ങളും മുഖ്യ കവാടത്തിലെത്തി ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവാണ്
4. സർവീസ് റോഡിലെ ഗതാഗതക്കുരുക്ക് മറ്റു യാത്രക്കാരേയും ബാധിക്കുന്നുണ്ട്. ആലപ്പുഴ ഭാഗത്തേക്കു പോകുന്നവരാണ് ദുരിതത്തിലാകുന്നത്. ഓഫീസിൽ പോകുന്നവരും വിദ്യാർത്ഥികളും ഉൾപ്പടെ കുരുക്കിൽപ്പെടുന്നത് പതിവാണ്
ആശുപത്രി കവാടത്തിലെ വെള്ളക്കെട്ടും കുഴിയും രോഗികളേയും കൊണ്ട് ആശുപത്രിയിലെത്തുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. യഥാസമയം ചികിത്സ ലഭിക്കുന്നതിന് ഗതാഗത കുരുക്ക് വലിയ തടസമാണ്
-വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |