
ആലപ്പുഴ: ലോകം ഫുട്ബാൾ ലോക കപ്പ് ആവേശത്തിലേക്ക് കടക്കവേ, അർജന്റീനയുടെ ആകാശനീലയും വെള്ളയും ബ്രസീലിന്റെ മഞ്ഞയും പച്ചയും പോർച്ചുഗലിന്റെ ചുവപ്പും പച്ചയുമെല്ലാം വിപണി കീഴടക്കുന്നു. ഇഷ്‌ട ടീമുകളുടെ നിറങ്ങളിൽ നാടും നഗരവും അണിഞ്ഞൊരുങ്ങുമ്പോൾ ജഴ്‌സി വിപണിയിലും വൻ തിരക്കാണ്. 2026 ലോകകപ്പിനായി പുറത്തിറക്കിയ പുതിയ ഡിസൈൻ ജഴ്‌സികൾക്കാണ് ഏറ്റവും കൂടുതൽ പ്രിയം. മെസിയുടെ പത്താം നമ്പർ ജഴ്‌സിയും റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്‌സിയും പതിവുപോലെ സൂപ്പർ ഹിറ്റാണ്. നെയ്‌മറിന്റെ ജഴ്‌സിക്കും ആവശ്യക്കാർ ഏറെയാണ്. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ഇംഗ്ലണ്ട് ടീമുകളുടെ ജഴ്‌സികളും വേഗത്തിൽ വിറ്റുപോകുന്നുണ്ട്. 150 രൂപ മുതലാണ് ജഴ്സി വില. പ്രീമിയം ഇനങ്ങൾക്ക് ആയിരം രൂപ കടക്കും. മുമ്പ് ദേഹത്തോട് ചേർന്നു കിടക്കുന്ന വസ്ത്രങ്ങൾക്കായിരുന്നു ആവശ്യക്കാരെങ്കിൽ, ജെൻ സി വിഭാഗത്തിന് ജഴ്സിയിലും 'ഓവർ സൈസ്'നോടാണ് പ്രിയം. പൊതു വിപണിക്ക് പുറമേ ഓൺലൈൻ സൈറ്റുകളിലും, ഇൻസ്റ്റാഗ്രാം പേജുകളിലും വരെ ജഴ്സി കച്ചവടം പൊടിപൊടിക്കുകയാണ്. ജഴ്സി കഴിഞ്ഞാൽ ഏറ്റവുമധികം ആവശ്യക്കാരുള്ളത് ഫ്ലാഗ് രൂപത്തിലുള്ള തോരണങ്ങൾക്കാണ്. ഇവയ്ക്ക് 15 മീറ്റർ വരെ നീളുമുണ്ടാകും. 50 രൂപയുടെ തിബറ്റൻ മോഡലിൽ തുടങ്ങി മൂവായിരം രൂപയുടെ തോരണങ്ങൾ വരെ വിറ്റുപോകുന്നുണ്ട്. ചെറിയ കൊടികൾക്ക് മുപ്പത് രൂപ മുതലാണ് വില. താരങ്ങളുടെ ചെറിയ കട്ടൗട്ടുകൾ, മൊബൈൽ ഫോൺ കവറുകൾ, കീ ചെയിനുകൾ, മുഖംമൂടി തുടങ്ങിയവയുടെ കച്ചവടവും തകർക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |