
• പാലത്തിന്റെ കൈവരിയിടിച്ച് തകർത്ത ലോറി കായലിൽ വീഴാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൊച്ചി: നിയന്ത്രണം വിട്ട ടിപ്പർ ലോറി തേവര പാലത്തിന്റെ കൈവരിയിടിച്ച് തകർത്ത് പകുതിയോളം പുറത്തുചാടിയെങ്കിലും ഭാഗ്യത്തിന് കായലിൽ പതിച്ചില്ല. ഡ്രൈവർ ചാടിയിറങ്ങിയതിനാൽ നിസാര പരിക്കുമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12നാണ് സംഭവം. മട്ടാഞ്ചേരി ചക്കാമാടത്ത് നിന്ന് കാനവൃത്തിയാക്കിയ മണ്ണും ചെളിയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ ടാങ്കർ ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ടുവെന്നാണ് ഡ്രൈവറുടെ മൊഴി. ഡ്രൈവർ വർക്കല സ്വദേശി സുനിൽകുമാറിന്റെ (47) തലയിൽ മൂന്ന് തുന്നലിട്ടു.
ക്യാബിൻ ഭാഗം കായലിലേക്ക് തള്ളിനിന്ന ലോറി ക്ളബ് റോഡ് ഫയർസ്റ്റേഷനിൽ നിന്നെത്തിയ സംഘമാണ് രണ്ട് ക്രെയിനുകളുപയോഗിച്ച് വൈകിട്ട് 4.30ന് പാലത്തിൽ നിന്ന് റോഡിലെത്തിച്ചത്. കൊച്ചിൻ കോർപ്പറേഷനുവേണ്ടി പശ്ചിമകൊച്ചിയിൽ നിന്ന് മാലിന്യങ്ങൾ ശേഖരിച്ച് ബ്രഹ്മപുരത്തെത്തിക്കാൻ കരാറെടുത്തയാൾക്ക് വേണ്ടി ഓടുന്ന ലോറിയാണിത്. അപകടത്തെ തുടർന്ന് വൈകിട്ട് പാലത്തിൽ പൊലീസ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ക്ളബ് റോഡ് ഫയർസ്റ്റേഷൻ ഓഫീസർ ആർ.അഭിജിത്തിന്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബി.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ ഫയർമാന്മാരായ കെ.എസ്.സുനിൽകുമാർ, എ.ഡി.അഖിൽ, മനു എം.നായർ, ടി.ജി.മിഥുൻ, ആകാശ്, സിജു ടി.ജോയ്, നൗഫൽ എന്നിവരാണ് നാലു മണിക്കൂർ കഠിനപ്രയത്നം നടത്തി ലോറി പാലത്തിൽ നിന്ന് ഇറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |