
ജാതിപീഡന പരാതി അവഗണിക്കുന്നതായി കുടുംബവും ദളിത് സംഘടനകളും
കണ്ണൂർ: അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളജിൽ നിതിൻരാജ് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം ലോൺആപ്പിലേക്ക് മാത്രമായി ഒതുക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി കുടുംബവും വിവിധ ദളിത് സംഘടനകളും രംഗത്ത്. ജാതിപീഡനം ഉൾപ്പെടെ നിർണായക സൂചനകൾ ലഭ്യമായിട്ടും ആ ഭാഗത്തേക്ക് അന്വേഷണം നീട്ടാതെ പൊലീസ് മൗനം പാലിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
നിതിൻ അദ്ധ്യാപകനിൽ നിന്ന് മാനസീക ഇരയായ കാര്യം സഹപാഠികളോട് വെളിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ലോൺആപ്പ് ഭീഷണി കേസിന്റെ ഒരു ഭാഗം മാത്രമാണ്.ജാതി അടിസ്ഥാനത്തിലുള്ള പീഡനം അന്വേഷിക്കാതെ കേസ് ഒരു ദിശയിൽ ഒതുക്കുകയാണെന്നാണ് ആരോപണം. ലോൺആപ്പ് അധ്യാപികയ്ക്ക് റഫറൻസ് ആയി നമ്പർ നൽകിയത് നിതിൻ ബോധപൂർവം ആയിരുന്നില്ലെന്നും ഇതിനകം വ്യക്തമായിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ആ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഫോണിലുള്ള എല്ലാ നമ്പറുകളും സ്വയമേ റഫറൻസ് ആകും. ഇക്കാര്യം നിതിൻ തന്നെ പ്രിൻസിപ്പലിനോട് വ്യക്തമാക്കിയിരുന്നതായാണ് ലഭ്യമായ വിവരം. ജാതിപീഡനം നടന്നിട്ടില്ലെന്നും മരണകാരണം ലോൺആപ്പ് ഭീഷണി മാത്രമാണെന്നും ഉറച്ചുനിൽക്കുകയാണ് മാനേജ്മെന്റ്.
നോയ്ഡയിൽ നിന്നും ആപ്പുകാരെ പൊക്കി
അദ്ധ്യാപകരെ ഇനിയും കണ്ടെത്താനായില്ല
തിരുവനന്തപുരം ഉഴമലക്കൽ സ്വദേശിയായ നിതിൻരാജ് ഏപ്രിൽ 10ന് ഉച്ചയ്ക്ക് 1.38നാണ് കോളജ് കെട്ടിടത്തിന്റെ മുകളിൽനിന്ന് ചാടിയത്. മരണത്തിന് 18 മിനിറ്റ് മുമ്പ് ലോൺആപ്പുമായി ബന്ധപ്പെട്ട ഒരദ്ധ്യാപികയുടെ പരാതിയിൽ പ്രിൻസിപ്പൽ നിതിനെ വിളിപ്പിച്ചിരുന്നു. ആ മുറിയിൽനിന്ന് ഇറങ്ങിയ ശേഷമാണ് ദുരന്തം സംഭവിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.ഈ ദൃശ്യങ്ങളും ലോൺആപ്പ് ഭീഷണിയുടെ പശ്ചാത്തലവും ചേർത്തുവച്ചാണ് മരണകാരണം ലോൺആപ്പ് മാഫിയയുടെ മാനസിക പീഡനമാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. നോയ്ഡയിലെത്തി അതിസാഹസികമായി ലോൺആപ് നടത്തിപ്പുകാരെ പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ ആത്മഹത്യ പ്രേരണ, പട്ടികജാതിവർഗ അതിക്രമ നിരോധന നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തപ്പെട്ട അദ്ധ്യാപകരെ ഇനിയും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |