
രണ്ട് പതിറ്റാണ്ട് മുന്നേയാണ്. തിമിർത്തുപെയ്യുന്ന ഇടവപ്പാതിയിൽ വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാരുമായി ഇടിച്ചുകുത്തിയൊരു ബസ് അമ്പലപ്പുഴ വഴി എടത്വയിലേയ്ക്ക്. റിണീം... കലപില ശബ്ദത്തിനിടെ, നാടകമണി പോലെ ആരുടേയോ ഫോൺ മുഴങ്ങി. ഉടനെ വന്നു ചിരിച്ചുകൊണ്ടൊരു വിദ്യാർത്ഥിവിരുതന്റെ കമന്റ് -
''അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കും, രംഗപടം ആർട്ടിസ്റ്റ് സുജാതൻ"". ബസിലുണ്ടായിരുന്ന സാക്ഷാൽ ആർട്ടിസ്റ്റ് സുജാതന്റെ മനസ് നിറഞ്ഞു. അന്ന് കേട്ട വാക്കുകൾക്ക് ഇന്നോളം കിട്ടിയ എണ്ണമില്ലാത്ത ആദരവുകളേക്കാൾ വിലയുണ്ട്.
നാടക കേരളത്തിന്റെ സുകൃതമാണ് സുജാതൻ. 59 വർഷമായി തുടരുന്ന കലാജീവിതം. കാലം സുജാതന്റെ വരകണ്ടു, ആ പേര് ആസ്വാദക മനസുകളിൽ തറച്ചു. ആയുസിന്റെ പാതിയിലേറെയും നാടകക്യാമ്പുകളിലായിരുന്നു. ഇഷ്ട നിറമേതാണ്? ആറുപതിറ്റാണ്ടോളം പലവിധ വർണങ്ങൾ ചാലിച്ച് നാടകം ചലിപ്പിച്ചയാളുടെ മറുപടി പച്ചയെന്ന്. പ്രകൃതിയുടെ, നിഷ്കളങ്കതയുടെ ഉർവരത!
മിടുക്കനായിട്ടും പഠിച്ചില്ല
കേരളത്തിലെ പ്രൊഫഷണൽ നാടകശാലകളിലേയ്ക്ക് കൈപിടിച്ചാനയിച്ചത് അച്ഛൻ ആർട്ടിസ്റ്റ് കേശവൻ. നാടകത്തോടൊപ്പം പിച്ചവച്ചു. പടിപടിയായി വളർച്ച കണ്ടു. ഒടുവിൽ തളർച്ചയും. നാട്യങ്ങളില്ലാതെ, ആ ലോകത്തിന് ചോരയും നീരും കൊടുത്തു. പതിമൂന്നാം വയസിൽ അച്ഛന്റെ സഹായി. അവധി ദിനങ്ങൾ ക്യാമ്പിൽ. വരച്ചും കർട്ടൻ വലിച്ചും സെറ്റുകൾ ചുമന്നും ചെയ്യാത്ത ജോലികളില്ല. നാടകം കഴിഞ്ഞ് പാത്രിരാത്രികളിൽ ചൂട്ട് കത്തിച്ച് വീട്ടിലേക്ക് കാതങ്ങളോളം ഒറ്റയ്ക്ക് നടന്നിട്ടുണ്ട്. പുലർച്ചേ വരെ തുറന്നിരിക്കുന്ന കോട്ടയത്തെ ഹോട്ടലിൽ നിന്ന് അപ്പവും മുട്ടക്കറിയും ആവോളം കഴിച്ചതായിരുന്നു ആകെയുള്ള ആർഭാടം. പത്താം ക്ളാസിൽ സെക്കൻഡ് ക്ളാസിനടുത്ത് മാർക്കുണ്ടായിരുന്നു. പ്രീ ഡിഗ്രിക്ക് ഡൊണേഷൻ ഇരുന്നൂറ് രൂപ വേണം. 30 രൂപ പോലും കൂലിയില്ല. ജീവിതത്തിന് നിറമേകാൻ മറന്ന അച്ഛന്റെ മുഖം ഓർമവന്നു,
''പഠിച്ചുജോലി കിട്ടാതെയും ജീവിക്കാമെന്ന് നീ കാണിച്ചു കൊടുക്കണം"" -ഇനി പഠനമില്ലെന്നറിഞ്ഞപ്പോഴുള്ള അച്ഛന്റെ വാക്കുകളായിരുന്നു ഊർജം. പ്രൊഫഷണലായി വരപഠിച്ചില്ല, അച്ഛൻവരകൾ ഗുരുകുലമായി!
23-ാം വയസിൽ സ്വതന്ത്രനായി രംഗപ്രവേശം ആർട്ടിസ്റ്റ് കേശവൻ സുജാതനെന്ന പേരിൽ. കോട്ടയത്തുള്ള എം.കെ.ജോർജിന്റെ നാഷണൽ തിയറ്റേഴ്സിലെ 'നിശാസന്ധി". ഷൊർണൂർ റെയിൽവേ സ്റ്റേഷനായിരുന്നു പശ്ചാത്തലം. കാണികളുടെ കൈയടി നാടകത്തേക്കാളേറെ രംഗപടത്തിന്. വിരൽ തൊട്ടും തോളിലടിച്ചും വിരിഞ്ഞു, അഭിനന്ദനപ്പൂക്കൾ!
ഓണവും വിഷുവുമൊക്കെ ആഘോഷിക്കാൻ കൊവിഡ് വരേണ്ടി വന്നു. ഉത്സവകാലത്തൊന്നും കുടുംബത്തോടൊപ്പം ഒരുമിച്ചുണ്ടായിട്ടില്ല. ഒന്നിച്ചുണ്ടിട്ടില്ല. മംഗള കർമങ്ങളിൽ സാന്നിദ്ധ്യമായില്ല. മക്കളെ ആവോളം കൊഞ്ചിച്ചിട്ടുമില്ല. ഒരിക്കലും വീട്ടിലാരും പരിഭവം പറഞ്ഞില്ല. അത്രമേലാഴത്തിൽ അറിഞ്ഞൊരു കലാകാരന് കുടുംബത്തിന്റെ പൂർണ പിന്തുണ!
1982ൽ കേരളത്തിലെമ്പാടും കൂണുപോലെ നാടകസമിതികൾ. ഒരേ സമയം 120 നാടകങ്ങൾക്ക് വരെ രംഗപടമൊരുക്കി. കഥകേട്ട്, ഓരോ ക്യാമ്പുകളിലുമെത്തി സെറ്റൊരുക്കി നിറംകൊടുക്കുന്നത് പറയെടുപ്പു പോലെയായിരുന്നു. തലപൊട്ടും പോലെയുള്ള സമ്മർദ്ദം. ഇതിനിടെയുള്ള പാളിച്ചകൾ. കെ.പി.എ.സി സുലോചന നേതൃത്വം കൊടുത്ത കായംകുളം സംസ്കാരയുടെ നാടകം കളിക്കേണ്ടത് ഓണനാളിൽ. സുലോചനയുടെ വീട്ടിലെ കാർ ഷെഡിൽ സെറ്റ് ഒരുക്കി. നാടകം കളിക്കാൻ പോകും മുന്നേയെത്തി വരച്ചിടാമെന്ന ധാരണയിൽ ആറ്റിങ്ങലിലെ മറ്റൊരു ക്യാമ്പിലേയ്ക്ക് പോയി. അവിടെ നിന്ന് കോട്ടയത്തേയ്ക്കും. പക്ഷേ, തിരുവോണമെത്തിയത് ഓർത്തില്ല. ഏറെ വൈകി ഓടിപ്പിടിച്ച് കായംകുളത്ത് ചെല്ലുമ്പോൾ സെറ്റുമില്ല, ആളുമില്ല. സുജാതനെ കാണാഞ്ഞതിനാൽ എല്ലാം വാരിപ്പെറുക്കി നാടക വേദിയിലേയ്ക്ക് അവർ പോയിരുന്നു. ഭൂമിപിളർന്ന് പോകും പോലെയായി. തിരികെ വീട്ടിലെത്തിയെങ്കിലും ഉറക്കമില്ല. നാടകം കളിച്ചോയെന്നറിയാൻ വിളിച്ച് ചോദിക്കാനും വഴിയില്ല. രാവിലെ സുലോചനയുടെ ഫോൺ കോൾ. കണ്ണുപൊട്ടുന്ന ചീത്ത കേൾക്കുമെന്നുറപ്പിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്ന്. '' മോനെ ഇന്നെങ്കിലും വരച്ചു തരണം. സെറ്റ് വരച്ചിട്ടില്ലെന്ന് കമ്മിറ്റിക്കാർക്ക് മനസിലായില്ല "". '' മരുഭൂമിയിലേയ്ക്ക് പെരുമഴ പെയ്ത പ്രതീതിയെന്ന് "" പറയുമ്പോൾ ഉറക്കെച്ചിരിക്കുന്നു. സെറ്റ് റെഡിയാവാതെ നാടകം നടത്താൻ കഴിയാതിരുന്നതും നാടക വേദിയിലെത്തി രംഗപടമൊരുക്കിയതുമങ്ങനെ എത്രയോ അനുഭവങ്ങൾ. സുജാതനിലെ വിശ്വാസം കൊണ്ടാവും ഈ പാളിച്ചകളിലൊന്നും ആരും പൊള്ളുന്ന വാക്കു പറഞ്ഞു തളർത്താതിരുന്നത്.
അച്ഛനോടുള്ള സ്നേഹത്തിന്റെ പാതിയും പരിഗണനയും സുജാതനെന്നും കിട്ടിയിരുന്നു. ഒരുപാട് പ്രതിഭാധനരെ അടുത്തറിഞ്ഞു. തോപ്പിൽ ഭാസിയും പി.ജെ.ആന്റണിയും എൻ.എൻ. പിള്ളയും കെ.പി.എ.സി സുലോചനയും എസ്.പി.പിള്ളയും കൊട്ടാരക്കരയും ജോസ് പ്രകാശും ഒ.എൻ.വിയും അർജുനൻ മാഷും തിലകനും കെ.ടി.മുഹമ്മദും എസ്.എൽപുരവുമൊക്കെയായി നീണ്ട പട്ടിക. സർഗാത്മകതയുടെ കൊടിമുടികളിലേറിയവരുടെ സ്നേഹത്തണലേറ്റ എത്രയോ അവസരങ്ങൾ!
സഞ്ചാരിയാക്കി
ഇന്ത്യ മുഴുവൻ കറങ്ങി. ചൈനയും അറേബ്യൻ രാജ്യങ്ങളും കണ്ടറിഞ്ഞു. നാട്ടിടവഴി മുതൽ വയലും മലയും കുന്നും കാടും മേടും താണ്ടി. കട്ടൗട്ടുകളിലുണ്ടാക്കിയിരുന്ന അമ്പലവും തറവാടും ആൽത്തറയുമൊക്കെ സ്വന്തം നാട്ടിലേതുപോലെയെന്ന് എത്രയോ പ്രേക്ഷകർ പറഞ്ഞിരിക്കുന്നു. അതിന് കാരണം നിരന്തര നിരീക്ഷണം. രാത്രി യാത്രകളിൽ കാഴ്ചകൾ കണ്ട് ഉറങ്ങാതിരിക്കും. മനസിലുടക്കിയതൊക്കെ രംഗപടത്തിൽ കോറിയിട്ടിരുന്നു.
2018 ലാണ് ചൈനാ യാത്ര. 'കാബിനറ്റ് ഒഫ് ഡോക്ടർ കാലിഗരി" എന്ന നാടകത്തിന് രംഗപടമൊരുക്കാൻ. ''കലാകാരന്മാരുടെ നാടാണ് ചൈന. കലയെ സ്നേഹിക്കുന്ന ചെറുപ്പക്കാർ. ഭക്ഷണത്തിന് മാത്രമാണ് വ്യക്തിപരമായി ബുദ്ധിമുട്ടിയത്. പഴങ്ങൾ മാത്രം കഴിച്ച ദിവസങ്ങൾ""
നാടകം അടിമുടി മാറി
'' സാമ്പത്തികം കൊണ്ടല്ലെങ്കിലും സമ്പന്നകാലം അറിഞ്ഞു. നാടകക്കാർക്ക് കിട്ടിയിരുന്ന വി.ഐ.പി പരിഗണന എത്രയോ തവണ അനുഭവിച്ചു. തിങ്ങിനിറഞ്ഞ സദസിൽ സന്തോഷത്തോടെ നാടകം അവതരിപ്പിച്ചു. ഇന്ന് കാണികളും സമിതികളും കുറഞ്ഞു. സിനിമാ മാതൃകയിലായി സീനുകൾ. ഇപ്പോൾ ലൈവ് ഷോകൾക്കുള്ളതുപോലെയാണ് ലൈറ്റിംഗ് സംവിധാനം. 200 വാട്സിന്റെ മൂന്നോ നാലോ ലൈറ്റുകൾ ഉപയോഗിച്ച സ്ഥാനത്താണിന്ന് അതിതീവ്ര വെളിച്ചം സ്റ്റേജിൽ. ആധുനിക സംവിധാനങ്ങളാവശ്യമാണ്. എന്നാൽ അമിതോപയോഗത്തോട് യോജിക്കാനാകുന്നില്ല""
മദ്യപിക്കാത്ത സുജാതൻ,
നീളൻ മുടിക്കാരൻ
എത്രയോ പ്രതിഭാധനരെ മദ്യംവിഴുങ്ങുന്നത് സങ്കടത്തോടെ കണ്ടിട്ടുണ്ട്. ഇന്നേവരെ മദ്യപിക്കാത്തതിനാൽ പല സൗഹൃദങ്ങളും നഷ്ടമാക്കിയിട്ടുമുണ്ട്. 1978 ഏപ്രിൽ 18ന് മുറപ്പെണ്ണ് ഐഷയെ ജീവിത സഖിയാക്കുന്നതിന്റെ ഭാഗമായാണ് അവസാനം ഷേവ് ചെയ്തത്. അവിടെ നിന്നിങ്ങോട്ട് സുജാതനെന്ന സൗമ്യശരീരത്തിന്റെ അഴകായി നീട്ടി വളർത്തിയ താടിയും മുടിയും. വെള്ള ഷർട്ടും മുണ്ടുമാണ് ഇഷ്ട വേഷം. താടിയും മുടിയും കറുപ്പിച്ചിട്ടേയില്ല. വിവാഹ സമയത്ത് ശബരിമലയിൽ വൃതമെടുത്തതിൽപ്പിന്നെ മാംസവും കഴിച്ചിട്ടില്ല.
75ലെ ജീവിതവും
നാടകവും
1951 മേയ് എട്ടിനാണ് സുജാതന്റെ ജനനം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയെന്ന വിഖ്യാത നാടകം പിറവി കൊണ്ടതും ആ വർഷം. രംഗപടമൊരുക്കിയത് ആർട്ടിസ്റ്റ് കേശവനായിരുന്നെങ്കിൽ ഏഴു പതിറ്റാണ്ടിന് ശേഷം അതേനാടകം ത്രിമാന രംഗപടത്തിൽ ആസ്വാദകരിലേയ്ക്ക് എത്തിക്കാനുള്ള നിയോഗം സുജാതനും. വരച്ചെടുത്ത കർട്ടനുകളിൽ നിന്ന്, ഇളക്കിമാറ്റുകയും യോജിപ്പിക്കുകയും ചെയ്യാവുന്ന കട്ടൗട്ടുകളിലേയ്ക്കായിരുന്നു മാറ്റം. അച്ഛൻ വരച്ചതിനെ ആധുനിക മാറ്റമുൾക്കൊണ്ട് പുതുക്കാനായത് അപൂർവ സൗഭാഗ്യം, ചരിത്രസന്ധി!
കലാകാരന്റെ സൃഷ്ടികൾക്ക് മരണമില്ലെങ്കിൽ നാടക സെറ്റുകൾ അങ്ങനെയല്ല. വരച്ചതും ചെയ്തതുമൊന്നും രണ്ട് വർഷത്തിൽ കൂടുതൽ സൂക്ഷിക്കില്ല. പ്രതിവിധിയായാണ്, അൻപതു വർഷങ്ങളായി ചെയ്ത അമ്പത് നാടകങ്ങളുടെ രംഗപടങ്ങളുടെ ചിത്രം എട്ടടി വീതിയും നാലടി ഉയരവുമുള്ള ക്യാൻവാസിൽ അക്രിലിക്കിൽ വരച്ചു തുടങ്ങിയത്. അതും പൂർത്തിയായില്ല. പൂർത്തിയാക്കാൻ പറ്റുമോയെന്നും ഉറപ്പില്ല. '' ഞാൻ ജനിച്ച വീട് കർട്ടനിൽ വരച്ചിട്ടുണ്ട്. നിറംമങ്ങിത്തുടങ്ങി. വരച്ച് വെടിപ്പാക്കണമെന്നാഗ്രഹമുണ്ട്""- നിരാശയിലും സുജാതന്റെ പ്രതീക്ഷ.
സാമ്പത്തികമല്ല,
സന്തോഷം
എന്ത് നേടി? ആഗ്രഹിച്ചതൊക്കെ എന്നുള്ള മറുപടി പെട്ടെന്നായിരുന്നു. '' സൈക്കിൾ വാങ്ങി. സ്കൂട്ടറും കാറുമായി. വീടു വച്ചു. സമ്പാദ്യമൊന്നുമില്ല. അത് വേണ്ട. ലോണിനായി തുടങ്ങിയ അക്കൗണ്ട് മാത്രമാണുള്ളത്. കടം പറഞ്ഞ നാടകസംഘങ്ങൾ കോടികൾ തരാനുണ്ട്. ഇതൊരു നിയോഗം പോലെയായിരുന്നു. മടുത്തു, ഇപ്പോൾ അത്യാവശ്യമെന്നും വ്യത്യസ്തമെന്നും തോന്നുന്നത് മാത്രമായി ചുരുക്കി""- കോട്ടയം വേളൂരിലെ വീടിനു സമീപം ആർട്ടിസ്റ്റ് കേശവന്റെ ഓർമ്മയ്ക്കായി നിർമിച്ച കലാമന്ദിരത്തിൽ ഇരുന്ന് സംസാരിക്കുമ്പോൾ മുഖത്ത് പൂർണ സംതൃപ്തി. മക്കൾ രണ്ടും വരലോകത്തുണ്ട്. മൂത്തയാൾ ജിതിൻ ശ്യാം ഓഡിറ്റോറിയങ്ങളുടെ ഡിസൈനും മോട്ടറൈസ്ഡ് കർട്ടനും മറ്റും ചെയ്യുന്നു. ഇളയ മകൻ ജിജോ അനിമേഷൻ മേഖലയിലും.
ഇനിയെന്താണ് ആഗ്രഹം? ''മരിക്കണം"", മറുപടി വെള്ളിടി പോലെ ! '' ഞാൻ അവശ്യ വസ്തുവേയല്ല. അൻപത് വയസുവരെ ജീവിച്ചാൽ മതിയെന്നായിരുന്നു ആഗ്രഹം. ഭാഗ്യം ചെയ്ത ജന്മമല്ലേ. സംസ്ഥാന സർക്കാരിന്റെ എത്രയോ അവാർഡുകൾ. നാടകത്തിന്റെ പിന്നാമ്പുറത്ത് കഴിഞ്ഞൊരുത്തനെ ലോകം സ്നേഹം കൊണ്ട് പൊതിഞ്ഞില്ലേ. ഞാൻ ഇല്ലെങ്കിലും നാടകം നിലനിൽക്കും"" -കണ്ണുകളിൽ സംതൃപ്തിയുടെ നക്ഷത്രങ്ങൾ!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |