കോട്ടയം: പശ്ചിമേഷ്യൻ സംഘർഷത്തിനൊപ്പം കത്തിക്കയറുന്ന വേനൽ ചൂടിൽ, ജില്ലയിലെ കായൽ ടൂറിസം മേഖലയ്ക്കും ഹൗസ് ബോട്ട് ഉടമകൾക്കും ഇരുട്ടടി. കൊവിഡ് കാലത്ത് പോലും നേരിടാത്ത പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നതെന്ന് ഹൗസ് ബോട്ട് ഉടമകൾ പറയുന്നു. കുമരകം മേഖലയിൽ 120 ഓളം ഹൗസ് ബോട്ടുകളാണ് സർവ്വീസ് നടത്തുന്നത്. ഹൗസ് ബോട്ട് അറ്റകുറ്റപ്പണികളും പ്രതിസന്ധിയിലായി. കടംവാങ്ങിയും പണയം വെച്ചും ബോട്ടുകൾ സംരക്ഷിച്ച് കടക്കെണിയിലേക്ക് കൂപ്പുകുത്തി ഹൗസ് ബോട്ടുടമകൾ.
അവധിക്കാലമായിട്ടും, സീസൺ ഇല്ല
അവധിക്കാലം ആരംഭിച്ചിട്ടും, മേഖലയിൽ വരുമാനത്തിൽ വർദ്ധനവില്ല. സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. 20 ശതമാനത്തോളം വരുമാനം ഇടിഞ്ഞു. ആഴ്ചകളായി ജില്ലയിൽ തുടരുന്ന കടുത്ത ചൂടാണ് സഞ്ചാരികൾ കുറയാൻ കാരണം. 38 ഡിഗ്രിയാണ് ജില്ലയിലെ താപനില. പരീക്ഷാ കഴിയുന്നതോടെ വിനോദസഞ്ചാര മേഖല ഉണരുന്നതാണ് പതിവെങ്കിലും ഇത്തവണ സ്ഥിതി മറിച്ചാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഗൾഫ് മേഖലയിൽ അവധിക്കാലമായിട്ടും വിമാന സർവീസുകളുടെ കുറവും ഭാരിച്ച ടിക്കറ്റ് ചാർജും മൂലം പലരും കുടുംബസമേതം നാട്ടിലേക്ക് വരാൻ വിമുഖത കാണിച്ചതും മറ്റൊരു കാരണമായി. ശിക്കാര, ഹൗസ് ബോട്ട് മേഖലയെയാണ് പ്രതിസന്ധി രൂക്ഷമായി ബാധിച്ചത്. പാചകവാതക പ്രതിസന്ധിയും ഇരുട്ടടിയാകുന്നു.
വെല്ലുവിളികൾ ഏറെ
അസഹനീയമായ ചൂട് കാരണം പ്രീമിയം പുരവഞ്ചികളാണ് സഞ്ചാരികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. എയർ കണ്ടീഷനിംഗ് ഉള്ള ബോട്ടുകൾക്ക് മാത്രമാണ് ഡിമാൻഡ്. വിഷു സമയത്തു പോലും ഹൗസ് ബോട്ട് യാത്രയിൽ സഞ്ചാരികൾ കുറഞ്ഞു. തദ്ദേശീയരും അന്യസംസ്ഥാന സഞ്ചാരികളുമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൂടുതലായി എത്തുന്നത്. ഇത്തവണ ഇവരും എത്തുന്നില്ല. യു.കെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ പാക്കേജുകൾ റദ്ദാക്കി.
ബോട്ടിലെ ജീവനക്കാർ മറ്റ് ജോലികൾ തേടിപ്പോയി. ഹൗസ് ബോട്ട് ഉടമകൾ പലരും കടക്കെണിയിലുമായി. സഞ്ചാരികൾ എത്തിയാൽ മാത്രമേ മേഖല സജീവമാകൂ. മൺസൂൺ സീസണാണ് ഇനി പ്രതീക്ഷ. (ഷിനോജ്, ഹൗസ് ബോട്ട് അസോസിയേഷൻ മുൻ ഭാരവാഹി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |