
കോട്ടയം: ബംഗാളിലെ അസംബ്ലി തിരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ അന്യസംസ്ഥാനത്തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങിയതോടെ ജില്ലയിലെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായി. പല വൻകിട നിർമാണങ്ങളും നിലച്ചു.
തൊഴിലാളികൾ പോയത് കാർഷിക, ഹോട്ടൽ മേഖലകളെ ബാധിച്ചിട്ടുണ്ട്. വൻകിട കരാറുകൾ ഏറ്റെടുത്തവർ തൊഴിലാളികളില്ലാതെ ബുദ്ധിമുട്ടുകയാണ്. വോട്ടു കഴിഞ്ഞ് ഇവർ തിരികെയെത്തുന്നതുവരെ സ്തംഭനം തുടരും. എസ്.ഐ.ആർ നടപ്പാക്കിയതിനാൽ വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം നഷ്ടപ്പെടുമെന്ന ഭയവും ഭായിമാർ നാട്ടിലേക്ക് മടങ്ങിയതിന് പിന്നിലുണ്ട്. ബംഗാളിൽ ലക്ഷക്കണക്കിനു വോട്ടർമാരുടെ പേര് പട്ടികയിൽനിന്നു ഒഴിവാക്കിയെന്നും ഇത്തവണ വോട്ട് ചെയ്യാൻ വന്നില്ലെങ്കിൽ പിന്നീട് നാട്ടിലേക്ക് വരേണ്ടിവരില്ലെന്ന തരത്തിലുള്ള വാട്ട്സാപ്പ് സന്ദേശങ്ങളും ഭായിമാർക്കിടയിൽ പ്രചരിച്ചിരുന്നു. ഇതോടൊപ്പം നാട്ടിലേക്ക് ചെല്ലാൻ ഓഫറുകളും ഉണ്ടായിരുന്നു. ആസമിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമേ മടങ്ങൂ എന്നാണ് തൊഴിലാളികൾ പറയുന്നത്. പാചകവാതക ക്ഷാമത്തിനു പിന്നാലെ ഹോട്ടൽ തൊഴിലാളികളായ ഭായിമാർ നാട്ടിലേക്ക് പോയിരുന്നു. ഇവരും തിരഞ്ഞെടുപ്പിനു ശേഷമേ മടങ്ങൂവെന്നതിനാൽ ഹോട്ടലുകളുടെ പ്രവർത്തനവും പ്രശ്നത്തിലാണ്. ബിഹാർ സ്വദേശികളായ തൊഴിലാളികളാണ് എല്ലായിടത്തും താൽക്കാലിക ആശ്രയം. ഇവിടെ കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്നിരുന്നു.
ചെലവടക്കം നൽകി പാർട്ടിക്കാർ
ട്രെയിനുകളെ ആശ്രയിച്ചിരുന്ന തൊഴിലാളികൾ ഇപ്പോൾ ഗ്രൂപ്പുകളായി തിരിഞ്ഞാണു ടൂറിസ്റ്റ് ബസുകൾ ബുക്ക് ചെയ്യുന്നത്. 3.5- 5 ലക്ഷം രൂപ വരെയാണു ബസ് ഉടമകൾ ഈടാക്കുന്നത്. ഒരാൾക്കു വരാനും പോകാനുമായി പതിനായിരം രൂപയോളം ചെലവ്. പ്രമുഖ രാഷ്ട്രീയ പാർട്ടികളാണ് ഇവരുടെ മുഴുവൻ ചെലവും വഹിക്കുന്നത്. തൊഴിൽ നഷ്ടമുണ്ടാകുന്ന ദിവസങ്ങളിലെ പണവും ഇവർ നൽകും.
പായിപ്പാട്, പൂവന്തുരുത്ത്, ഈരാറ്റുപേട്ട മേഖലകളിൽ നിന്ന് ബസുകൾ പുറപ്പെട്ടു. 10 ദിവസം വരെ നീളുന്ന പാക്കേജുകളിൽ നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരെ തിരികെ കേരളത്തിലെത്തിക്കുമെന്ന ഉറപ്പിലാണു സർവീസുകൾ. ബംഗാളിലെ കാഴ്ചകളും വൈവിദ്ധ്യ വിവാഹ രീതികളും ഭക്ഷണരീതികളും റീലുകളാക്കി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച് ടൂറിസ്റ്റ് ബസ് ജീവനക്കാർ നേട്ടമുണ്ടാക്കുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |