
ബാഴ്‌സലോണ: സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ക്ലബ്ബ് വിട്ടതോടെ പകരക്കാരനെ തേടുകയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ. ക്ലബ്ബിന്റെ റഡാറിലുള്ളത് അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസ്, ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍ എന്നിവരാണ്. ലെവെയുടെ പകരക്കാരനെ കണ്ടെത്തുകയെന്നത് ബാഴ്‌സയെ സംബന്ധിച്ച് നിര്‍ണായകമാണ്. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് അല്‍വാരസിനെ എത്തിക്കുന്നതിനാണ് ബാഴ്‌സ പ്രധാന പരിഗണന നല്‍കുന്നത്.
അല്‍വാരസിനായുള്ള ചര്‍ച്ചകള്‍ സങ്കീര്‍മായതിനാല്‍ മറ്റൊരു താരത്തെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ബാഴ്‌സ നിര്‍ബന്ധിതരായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ഹാരി കെയ്‌നിലേക്ക് എത്തിയത്. ലെവ്ക്ക് പകരം പരിചയസമ്പന്നനായ ഒരു സ്‌ട്രൈക്കറെയാണ് ബാഴ്‌സ നോട്ടമിടുന്നത്. അല്‍വാരസ്, കെയ്ന്‍ എന്നിവരിലാരെ എത്തിക്കണമെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല കാറ്റലന്‍ ക്ലബ്ബിന്. എന്നാല്‍ ഇരുവര്‍ക്ക് പുറമേ മൂന്നാമതൊരു താരത്തിലേക്ക് ചര്‍ച്ചകള്‍ കൊണ്ട് പോകാനും ക്ലബ്ബിനും പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്കിനും താത്പര്യമില്ല.
ലെവന്‍ഡോവ്‌സ്‌കിക്ക് പകരക്കാരനാകാന്‍ കെല്‍പ്പുള്ള, നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളായാണ് ഇംഗ്ലീഷ് നായകനെ ബാഴ്‌സ കാണുന്നത്. അല്‍വാരസ് കരാര്‍ നടന്നില്ലെങ്കില്‍ കെയ്‌നിനെ ക്യാമ്പ്‌നൗവില്‍ എത്തിക്കാനാണ് ക്ലബ്ബിന്റെ പദ്ധതി. ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തമാകുന്നതിനിടെ ബാഴ്‌സയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബയേണ്‍ മ്യൂണിക്. ബയേണ്‍ താരങ്ങളെ വില്‍ക്കുകയല്ല വാങ്ങുകയാണ് ചെയ്യുന്നതെന്നും അല്ലെങ്കിലും ബാഴ്‌സയുടെ കയ്യില്‍ പണമുണ്ടോ എന്നീ ചോദ്യങ്ങളാണ് ബയേണ്‍ പ്രസിഡന്റ് ഉന്നയിച്ചിരിക്കുന്നത്.
65 മില്യണ്‍ യൂറോ ആണ് നിലവില്‍ ഹാരി കെയ്‌നിന്റെ റിലീസ് തുകയായി നിശ്ചയിച്ചിട്ടുള്ളത്. സീസണ്‍ അവസാനിച്ചതിന് പിന്നാലെ ഹാരി കെയ്‌നിന്റെ മൂല്യം 80 മില്യണ്‍ യൂരോ വരെയായി ഉയരാനുള്ള സാദ്ധ്യതകളും ഫുട്‌ബോള്‍ വിദഗ്ദ്ധര്‍ ചര്‍ച്ചയാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |