
തിരുവനന്തപുരം: സ്‌കൂൾ വാഹനങ്ങളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്റലിജൻസ് എ.ഡി.ജി.പിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണിത്. സ്‌കൂൾ വാഹനങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. അതില്ലാത്തവരെ നിയമിക്കുന്ന സ്‌കൂൾ അധികൃതർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.ക്രിമിനൽ പശ്ചാത്തലമുള്ളവരെ പൂർണമായും ഒഴിവാക്കണം.
ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയമെന്ന നിബന്ധന കർശനമായി പാലിക്കണം. വാഹനങ്ങളുടെ ഫിറ്റ്നസ് മൂന്നു മാസത്തിലൊരിക്കൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാക്കണം.വാഹനങ്ങളിൽ സ്പീഡ് ഗവർണറുകളും സി.സി.ടി.വി കാമറകളും ഉറപ്പാക്കണം.എല്ലാ സ്‌കൂൾ ബസുകളിലും പരിശീലനം ലഭിച്ച വനിതാ അറ്റൻഡന്റുമാരുണ്ടാകണം.കുട്ടികളുടെ മാനസികാവസ്ഥ കൈകാര്യം ചെയ്യൽ, പ്രാഥമിക ശുശ്രൂഷ നൽകൽ എന്നിവയിൽ ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കണം.
വാഹനങ്ങളിൽ പ്രഥമ ശുശ്രൂഷ സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കണമെന്നും ഒരു അദ്ധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. മോട്ടോർ വാഹന വകുപ്പിന്റെ വിദ്യ വാഹൻ ആപ്പ് വഴി വാഹനത്തിന്റെ ലൈവ് ലൊക്കേഷൻ രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |