
കൊച്ചി: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള എറണാകുളം ശിവക്ഷേത്രത്തിലെ ആചാരവെടി മുഴക്കം ഉടനെ നിലയ്ക്കും. ഭഗവാന് പുലർച്ചെ മൂന്ന് മുതൽ സന്ധ്യക്ക് ദീപാരാധന വരെ ആറ് ആചാരവെടികളാണ് പൊട്ടിക്കുക. കൊവിഡ് കാലത്ത് പോലും ഇത് മുടങ്ങിയിട്ടില്ല. ജില്ലാ കളക്ടർ അനുമതി നൽകാത്തതും കരാറെടുക്കാൻ ആളില്ലാത്തതും കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലമാണ് അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം എറണാകുളത്തപ്പന് അന്യമാകുന്നത്.
കേരളത്തിൽ ഏറ്റവുമാദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന എറണാകുളം ശിവക്ഷേത്രം. പുലർച്ചെ 2.30ന് ചടങ്ങുകൾക്ക് ശേഷം 3നാണ് നടതുറക്കുക. അതിന് തൊട്ടുമുമ്പ് കതിനവെടി പൊട്ടിക്കും. ഭഗവാനെ ഉണർത്താനാണെന്ന് വിശ്വാസം. നിയമവെടിയെന്നാണ് ഇതിന് പേര്. 5ന് ഉഷപൂജ, 8ന് എതൃത്തപൂജ, 9.30ന് ഉച്ചപൂജ, വൈകിട്ട് 4ന് നടതുറപ്പ്, 7ന് ദീപാരാധന എന്നീ ചടങ്ങുകൾക്കും ആചാരവെടി ആവർത്തിക്കും.
ഒരു എൽ.ഇ 2 അപാരത
കതിനവെടി വേണമെങ്കിൽ എക്സ്പ്ളോസീവ് നിയമപ്രകാരം വെടിമരുന്ന് സൂക്ഷിക്കാനുള്ള എൽ.ഇ. 2 ലൈസൻസ് നിർബന്ധമാണ്. കരാറുകാരന് എൽ.ഇ 3 ലൈസൻസും. എൽ.ഇ.2 ലൈസൻസ് ലഭിക്കാൻ വെടിപ്പുരയ്ക്ക് റോഡിൽ നിന്ന് 25 മീറ്റർ ദൂരപരിധി പാലിക്കണം. പടിഞ്ഞാറേ ഗോപുരത്തിന് അടുത്തുള്ള ശിവക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് പാർക്ക് അവന്യൂവിൽ നിന്ന് കഷ്ടി 20 മീറ്റർ മാത്രമേയുള്ളൂ. ഇവിടെ നിന്ന് മാറ്റി ചെറിയൊരു മുറി നിർമ്മിച്ചാൽ അനുമതി ലഭിച്ചേക്കും. അതിനായി ദേവസ്വം ബോർഡ് ചെറുവിരൽ പോലും അനക്കുന്നില്ല. ഫയർഫോഴ്സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ പരിശോധനയ്ക്ക് ശേഷം ജില്ലാ കളക്ടറാണ് എക്സ്പ്ളോസീവ് ലൈസൻസുകൾ നൽകേണ്ടത്.
ലൈസൻസില്ലാതെ ആചാരവെടി
നിലവിൽ ലൈസൻസില്ലാതെയാണ് ക്ഷേത്രത്തിലെ ആചാരവെടി. കൊച്ചിൻ ദേവസ്വം ബോർഡിന്റെ തൃശൂർ അന്തിമഹാകാളൻ ക്ഷേത്രത്തിൽ കഴിഞ്ഞമാസം വെടിവഴിപാടിനിടെ കതിനകൾക്ക് തീപിടിച്ച് നടത്തിപ്പുകാരൻ മരിച്ചതോടെ ദേവസ്വം ബോർഡ് നിയമക്കുരുക്കിലാണ്. ഇവിടെയും എൽ.ഇ 2 ലൈസൻസില്ലായിരുന്നു. എട്ട് ക്ഷേത്രങ്ങളിലേക്ക് ആചാരവെടിയും വെടിവഴിപാടും നടത്താൻ കഴിഞ്ഞദിവസം ബോർഡ് ടെൻഡർ വിളിച്ചിട്ടുണ്ട്.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ
വെടിവഴിപാടുള്ള ക്ഷേത്രങ്ങൾ
• എറണാകുളം
• തിരുവഞ്ചിക്കുളം
• വടക്കുംനാഥൻ
• ചോറ്റാനിക്കര
• തൃപ്രയാർ
• കൊടുങ്ങല്ലൂർ
• അന്തിമഹാകാളൻ
• ഉത്രാളിക്കാവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |