* കുട്ടി തിരുനെൽവേലി സ്വദേശി
കൊച്ചി: തിരുനെൽവേലിയിൽനിന്ന് കാണാതായ 14കാരനെ എറണാകുളം സി.ഡബ്ല്യു.സി ഇടപെടലിലൂടെ പിതാവിനൊപ്പം അയച്ചു. മേയ് 3ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ ഒറ്റപ്പെട്ട നിലയിൽ റെയിൽവേ പൊലീസ് കണ്ടെത്തിയ കുട്ടിയെ ചൈൽഡ്‌ലൈൻ മുഖേന സി.ഡബ്ല്യു.സിക്ക് കൈമാറുകയായിരുന്നു. പള്ളുരുത്തിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന കുട്ടിയെ ഇന്നലെ കാക്കനാടുള്ള സി.ഡബ്ല്യു.സി ഓഫീസിലെത്തിയാണ് പിതാവും സഹോദരനും ഏറ്റുവാങ്ങിയത്.
തിരുനെൽവേലി സ്വദേശിയാണെന്ന് മാത്രം കുട്ടി പറഞ്ഞതിനെത്തുടർന്ന് സി.ഡബ്ല്യു.സി അധികൃതർ അവിടത്തെ ശിശുസംരക്ഷണ സമിതിയേയും തമിഴ്‌നാട് പൊലീസിലെ പ്രത്യേക വിഭാഗത്തേയും ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ വിവരങ്ങൾ ലഭ്യമായത്. മകൻ കേരളത്തിലുണ്ടെന്ന വിവരം കഴിഞ്ഞദിവസം രാത്രിയോടെ മാതാപിതാക്കളെ അറിയിച്ചു.
മുമ്പും പലവട്ടം വീടുവിട്ടിറങ്ങിയിട്ടുള്ള കുട്ടി സ്വന്തം വീട്ടിലേക്കോ മാതാവ് താമസിക്കുന്നിടത്തേക്കോ മടങ്ങാറുണ്ടെന്നും ഇത്തവണയാണ് ദിവസങ്ങളോളം കാണാതായതെന്നും പിതാവ് പറഞ്ഞു. സി.ഡബ്ല്യു.സി അധികൃതരുടെ അതിവേഗ നടപടികളാണ് കുട്ടിയെ കുടുംബവുമായി ഒന്നിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |