
ചേലക്കര: 1965ൽ മണ്ഡലം രൂപീകരിച്ച ശേഷം കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു ചേലക്കര. 1996ൽ കെ.രാധാകൃഷ്ണൻ പിടിച്ചെടുത്തതോടെ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി മണ്ഡലം മാറി. രാധാകൃഷ്ണന് പിന്നാലെ യു.ആർ.പ്രദീപും മണ്ഡലത്തെ പ്രതിനിധീകരിച്ചു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചുകയറിയ യു.ആർ.പ്രദീപ് എം.എൽ.എ വിജയപ്രതീക്ഷയിൽ തന്നെയാണ്. പുതുമുഖ താരമായെത്തി ചേലക്കര പിടിച്ചെടുക്കാൻ പോരാടിയ യു.ഡി.എഫിന്റെ ശിവൻ വീട്ടിക്കുന്നും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വോട്ടുവിഹിതമുയർത്തിയ കെ.ബാലകൃഷ്ണനും കടുത്തപോരാട്ടത്തിന് വഴിതുറന്നിട്ടുമുണ്ട്. സ്ഥാനാർത്ഥികൾ അവരുടെ സാദ്ധ്യതകളെ കുറിച്ച് കേരളകൗമുദിയോട് മനസ് തുറക്കുന്നു.
'ഭൂരിപക്ഷം കൂട്ടും'
വിജയപ്രതീക്ഷയിലാണ് യു.ആർ.പ്രദീപ് എം.എൽ.എ. എൽ.ഡി.എഫ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിക്കും. മണ്ഡലത്തിൽ ഇതുവരെ ചെയ്തിട്ടുള്ള വികസന പ്രവർത്തനം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. അവർ എനിക്കൊപ്പം ഉണ്ടാകും. കിട്ടിയ സമയം കൊണ്ട് പരമാവധി കൂട്ടായ തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തിയെന്നും പ്രദീപ് പറഞ്ഞു.
'വിജയ പ്രതീക്ഷയിലാണ് '
യു.ഡി.എഫ് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ശിവൻ വീട്ടിക്കുന്ന്. ടീം യു.ഡി.എഫ് എല്ലാവരും നന്നായി പ്രവർത്തിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ നിന്നുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കണമെന്നത് ഏറെക്കാലത്തെ പ്രവർത്തകരുടെ ആഗ്രഹമായിരുന്നു. എല്ലാവരും ചർച്ച ചെയ്യുന്ന ഗ്യാസ് സിലിണ്ടർ ചിഹ്നമായും ലഭിച്ചു. ഇന്ദിര ഗ്യാരന്റിയും ന്യൂനപക്ഷ നിലപാടും ഭരണവിരുദ്ധ വികാരവുമെല്ലാം അനുകൂലമാണെന്നും ശിവൻ പറഞ്ഞു.
'കൂടുതൽ വോട്ട് നേടും'
ഉപതിരഞ്ഞെടുപ്പിൽ എന്നെ പരിചയപ്പെടുത്തേണ്ടി വന്നു, ഇത്തവണ അതുവേണ്ടി വന്നില്ലെന്ന് കെ.ബാലകൃഷ്ണൻ പറയുന്നു. കേന്ദ്രം നടപ്പിലാക്കുന്ന വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും ജനം തിരിച്ചറിയുന്നു. ഭരണവിരുദ്ധവികാരവും വിജയസാദ്ധ്യത വർദ്ധിപ്പിക്കും. കഴിഞ്ഞതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്നത് ഉറപ്പാണ്. നാലാം തിയതി വരെയുള്ള കാത്തിരിപ്പിന് ആകാംക്ഷയുണ്ടെന്നും ബാലകൃഷ്ണൻ പറയുന്നു.
എല്ലാവരും ബിസി
തിരക്ക് തന്നെ...
ഇലക്ഷൻ കഴിഞ്ഞിട്ടും തിരക്കുതന്നെയാണ് യു.ആർ.പ്രദീപിന്. ഇടയ്ക്ക് സഹോദരിക്ക് സുഖമില്ലാതായപ്പോൾ കുറച്ച് അലഞ്ഞു. പ്രദീപിനും പനിപിടിച്ച് റസ്റ്റ് എടുക്കേണ്ടിവന്നു.
തിരക്കൊഴിഞ്ഞിട്ടില്ല...
ഇലക്ഷൻ കഴിഞ്ഞാലും ശിവൻ വീട്ടിക്കുന്നിന്റെ തിരക്കുകൾ കുറഞ്ഞിട്ടില്ല. വിവാഹം, മരണം തുടങ്ങിയ സംഭവങ്ങളും മറ്റു മ്പാമൂഹ്യ പ്രവർത്തനങ്ങളുമായി ഓട്ടത്തിലാണ് ഇപ്പോഴും.
ജോലി തുടങ്ങി...
ഇലക്ഷൻ കഴിഞ്ഞപ്പോൾ മുതൽ കെ.ബാലകൃഷ്ണൻ ജോലിക്കു പോയി തുടങ്ങി. കുത്താമ്പുള്ളിയിലുള്ള പഴശ്ശിരാജ സ്‌കൂളിൽ പി.ആർ.ഒ ആയി ജോലി ചെയ്തുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |