
'ജഡ്‌ജിയുടെ ജുഡിഷ്യൽ കഴിവിനെ രാഷ്ട്രീയക്കാരൻ വിലയിരുത്തേണ്ട'
ന്യൂഡൽഹി: മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയിലുള്ള സി.ബി.ഐ അപ്പീലിൽ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മയുടെ സിംഗിൾ ബെഞ്ച് തന്നെ വാദം കേൾക്കും. പിന്മാറണമെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആവശ്യം വനിതാ ജഡ്‌ജി വിമർശനത്തോടെ തള്ളി. ജഡ്‌ജിയുടെ ജുഡിഷ്യൽ കഴിവിനെ രാഷ്ട്രീയക്കാരൻ വിലയിരുത്തേണ്ടതില്ലെന്നും,അതു അനുവദിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. അക്കാര്യം പരിശോധിക്കേണ്ടത് മുകളിലോട്ടുള്ള കോടതിയാണ്. ഹൈക്കോടതി വിധി ഏകപക്ഷീയമാണോയെന്ന് സുപ്രീംകോടതിക്കാണ് തീരുമാനിക്കാൻ കഴിയുക. രാഷ്ട്രീയക്കാരനെ പരിധിവിട്ടു മുന്നോട്ടുപോകാൻ അനുവദിക്കാനാകില്ല. തന്റെ മക്കൾ കേന്ദ്രസർക്കാർ പാനൽ അഭിഭാഷകരായതു കൊണ്ട് പിന്മാറാൻ കഴിയില്ല. പക്ഷപാതം കാണിക്കുന്നുവെന്ന അടിസ്ഥാനമില്ലാത്ത സംശയത്തിന്റെ പേരിലും അതിനാകില്ല. അങ്ങനെ ചെയ്‌താൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ജഡ്‌ജിക്ക് ബന്ധമുണ്ടെന്ന ധാരണ പൊതുജനങ്ങൾക്കിടയിലുണ്ടാകും. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങൾ തന്നെ ബാധിക്കില്ലെന്നും വ്യക്തമാക്കി. ആർ.എസ്.എസ് അനുകൂല സംഘടനയായ അഖില ഭാരതീയ അധിവക്ത പരിഷദ് (എ.ബി.എ.പി) സംഘടിപ്പിച്ച നിയമ സെമിനാറിൽ ജഡ്‌ജി പങ്കെടുത്തെന്ന് കേജ്‌രിവാൾ ചൂണ്ടിക്കാണിച്ചിരുന്നു. അവിടെ പ്രഭാഷണം നടത്തിയെന്നതു കൊണ്ട് മാത്രം തനിക്ക് രാഷ്ട്രീയമുണ്ടെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. ജഡ്‌ജി പിന്മാറണമെന്ന് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ നേരിട്ടെത്തി വാദിച്ചിരുന്നു. മദ്യനയക്കേസിൽ കേജ്‌രിവാൾ അടക്കം മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതി നടപടി ചോദ്യംചെയ്‌താണ് ഡൽഹി ഹൈക്കോടതിയിലെ സി.ബി.ഐ അപ്പീൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |