തിരുവനന്തപുരം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹോട്ടലുകൾ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി തദ്ദേശ- സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. കെ എച്ച് ആർ എ സംസ്ഥാന നേതാക്കളും, പി സി ബി, ശുചിത്വ മിഷൻ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തിരുവനന്തപുരത്താണ് ചേർന്നത്.
ഹോട്ടലുകളിലെ ഖര- ദ്രാവക മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഏതെല്ലാം മാർഗങ്ങളിൽ മാലിന്യ സംസ്കരണം നടത്താം എന്നതിനെക്കുറിച്ചും, ഏതെല്ലാം പൊതുസംവിധാനങ്ങൾ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചും യോഗത്തിൽ വിലയിരുത്തി. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് കെ എച്ച് ആർ എ സംസ്ഥാന ഭാരവാഹികൾ, പി സി ബി മെമ്പർ സെക്രട്ടറി, ശുചിത്വ മിഷൻ ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തിയുള്ള സംസ്ഥാന സമിതിക്ക് രൂപം നൽകി.
ജില്ലാ തലത്തിലും പ്രാദേശിക തലങ്ങളിലും, ഇതേ മാതൃക പിന്തുടർന്ന് കമ്മറ്റികൾ രൂപീകരിക്കും. പി സി ബി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തെ ഫീസ് ഫൈൻ വാങ്ങുന്ന പി സി ബി നടപടി നിർത്തലാക്കണമെന്ന കെ എച്ച് ആർ എ ആവശ്യവും നിശ്ചിത കാലയളവിലേക്ക് ഒഴിവാക്കി നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും പി സി ബി അംഗീകരിച്ചു.
ഹോട്ടലുകളിലെ മാലിന്യ സംസ്കരണ സംവിധാനത്തിന് പൊതു സംവിധാനം ഏർപ്പെടുത്തുന്നതിനായി കേരളത്തിലുടനീളം അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി ബിജുലാൽ, സംസ്ഥാന എക്സി:അംഗങ്ങളായ വിജയകുമാർ, സുന്ദരൻ നായർ , പി സി ബി. മെമ്പർ സെക്രട്ടറി, ശുചിത്വ മിഷൻ ഡയറക്ടർ, മറ്റ് ഉന്നതസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |