വാസ്തുശാസ്ത്രം ഒരു പക്ഷേ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണെന്ന് പറയാതെ വയ്യ. ആധുനിക ശാസ്ത്രമോ ഭൂമിയിലെ ഊർജമോ റോഡുകളോ ജലവിധാനങ്ങളോ നോക്കാതെ യുക്തി സഹമല്ലാത്ത ഒട്ടനവധിക്കാര്യങ്ങൾ ഇതുമായി ചേർത്തുവച്ചപ്പോൾ ജനത്തിന് ആശയക്കുഴപ്പമുണ്ടായി. പലരും പല തരത്തിൽ വാസ്തുവിനെപ്പറ്റി പറഞ്ഞപ്പോൾ ഏതാണ് ശരിയെന്ന് തിരിച്ചറിയാൻ വയ്യാതായി. ഒരാൾ പറയുന്നത് മറ്റൊരാൾ മാറ്റി പറഞ്ഞത് ശരിയായ അറിവില്ലായ്മ കാരണമാണെന്ന് ജനങ്ങൾ അറിയാൻ വൈകി. അതു കൊണ്ടുതന്നെ ജനത്തിന് യഥാർത്ഥ വാസ്തുശാസ്ത്രത്തിന്റെ ഫലം കിട്ടാതെ പോയി.
അളവുകളും ഊർജങ്ങളും പ്രാപഞ്ചിക സത്യങ്ങളും വെവ്വേറെ പോയി. നിശ്ചിത നീളത്തിലേ വീട് നിർമ്മിക്കാവൂ, നിശ്ചിത ചതുരശ്ര അടിയിൽ കുറഞ്ഞാൽ അല്ലെങ്കിൽ കൂടിയാൽ അത് വലിയ പ്രതിസന്ധിയുണ്ടാക്കും മരണകാരണമാവും അല്ലെങ്കിൽ വലിയ ചെലവുകൾ വന്നു ചേരും എന്നൊക്കെ പറഞ്ഞ് ആളുകളെ പേടിപ്പിച്ചു. അതിന് ആയം, വ്യയം എന്നൊക്കെ ചേരാത്ത കണക്കുകളും സങ്കൽപിച്ചു. വീടിന് പൊക്കവും കനവും നിശ്ചയിച്ചു. മുറികളും അകത്തളവും അതിനുളളിൽ സ്ഥാനങ്ങളും നിശ്ചയിച്ചു. മീറ്ററും സെന്റീമീറ്ററും ഉണ്ടായിട്ടും കോലുകൾ അളവുകളാക്കി മാറ്റി. മരങ്ങൾ കൊണ്ട് ഉത്തരക്കൂടുണ്ടാക്കി വീടുവച്ച അതേ കാലം ശാസ്ത്രയുഗത്തിലും തുടർന്നു. ഫിഷ് ടാങ്ക് വച്ചാൽ വാസ്തുദോഷം മാറുമെന്ന് പറഞ്ഞു. ജ്യോതിഷത്തെ വാസ്തുവുമായി കൂട്ടിക്കലർത്തി. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നൊക്കെ പറയാതെ രാശി പറഞ്ഞ് ജനത്തിന് ആശയക്കുഴപ്പമേകി. അധഃസ്ഥിതൻ വലിയ വീട് വച്ചാൽ ദോഷമെന്ന് പ്രചരിപ്പിച്ചു. ജാതിയിൽ കെങ്കേമൻ മാത്രമേ വലിയ വീടുവയ്ക്കാവൂ എന്ന് പറഞ്ഞതും വാസ്തുവിനെ സംശയമുള്ളതാക്കി. ജാതിയിൽ താഴ്ന്നവന്റെ വീട്ടിൽ വരാന്ത പാടില്ല. അവന് കിണർ തെക്കുവശത്ത് കുഴിക്കാം, എന്നാൽ സമ്പന്നനും ജാതിയിൽ ഉയർന്നവരും മാത്രമേ വരാന്ത കെട്ടാവൂ, അവർ കിണർ കിഴക്കു മാത്രമേ കുഴിക്കാവൂ എന്നും പ്രചാരങ്ങളുണ്ടായി
ഇതോടെ വലിയൊരുവിഭാഗം ജനത്തിന് വാസ്തുവിൽ വിശ്വാസമില്ലാതായി.തെറ്റായത് വിശ്വസിച്ച് അവരൊക്കെ ദുരിതത്തിലായി. ചില വലിയ പണിക്കാർക്ക് നിശ്ചിത നീളത്തിലോ വണ്ണത്തിലോ മാത്രമേ വീട് വയ്ക്കാൻ അറിയാമായിരുന്നുളളൂ. അറിയാവുന്ന കണക്കിൽ മാത്രം വീടൊപ്പിക്കാൻ മറ്റു കണക്കുകൾ എല്ലാം തെറ്റാണെന്ന് അവർ പ്രചരിപ്പിച്ചു. വീടിന്റെ തൂണുകളുടെ എണ്ണം നിശ്ചിത എണ്ണത്തിൽ മാത്രമെ വയ്ക്കാൻ പാടുളളൂ. തെക്കോട്ടും തെക്കുകിഴക്കോട്ടും വടക്കുകിഴക്കുമൊക്കെ കോണിപ്പടികൾ വയ്ക്കാം. അടുക്കള വടക്ക് കിഴക്ക് മാത്രമെ വയ്ക്കാവൂ, തെക്ക് കിഴക്ക് അടുക്കള അമ്പലങ്ങളിൽ മാത്രമെ പാടുളളൂ എന്നൊക്കെയുളള തെറ്റായ പ്രചാരണം നടത്തുന്നവരും അത് സ്വീകരിക്കുന്നവരും ഇപ്പോഴും വ്യാപകമായുണ്ട്. ഈ കാഴ്ചപ്പാടും അന്ധവിശ്വാസങ്ങളും മാറണം. അളവുകളും മനയടി കണക്കുകളുമല്ല യഥാർത്ഥ വാസ്തു ശാസ്ത്രത്തിലുളളത് എന്ന് തിരിച്ചറിയണം. മനുഷ്യജീവനിലും പക്ഷിമൃഗാദികളിലും വ്യക്ഷലതാദികളിലുമുളള സ്പന്ദനം പ്രപഞ്ചത്തിലെ മഹാശക്തിയായ ഊർജ്ജമാണ്. ആ ഊർജ്ജത്തെ യഥാവിധി വീട്ടിനുളളിലും വസ്തുവിലും ഏറ്റവും ശരിയായി ക്രമപ്പെടുത്തലാണ് യഥാർത്ഥ വാസ്തു ശാസ്ത്രമെന്ന് തിരിച്ചറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |