
പരപ്പനങ്ങാടി: പരപ്പനങ്ങാടിയുടെ വിവിധ മേഖലകളിൽ ലഹരി വില്പനയും ഉപയോഗവും വർദ്ധിക്കുന്നതായി പരാതി. കഞ്ചാവ്, വിദേശ മദ്യം എന്നിവയുടെ വില്പനയും ഉപയോഗവുമാണ് കൂടുതലായി നടക്കുന്നത്. ചിലയിടങ്ങളിൽ രാസലഹരി ഉപയോഗവും വർദ്ധിക്കുന്നതായി പരാതിയുണ്ട്. കൊടപ്പാളി, ചെറമംഗലം, പൂരപ്പുഴ, പുത്തൻപീടിക തുടങ്ങിയ സ്ഥലങ്ങളിലാണ് രാസലഹരിയുടെ വില്പന കൂടുതലായി നടക്കുന്നത്. ചെട്ടിപ്പടി കൊടപ്പാളിയിൽ റെയിലോരത്തു കഞ്ചാവ് വിൽപ്പന നടക്കുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. എക്‌സൈസും പൊലീസും നിരന്തരം പരിശോധന നടത്തിയിരുന്നെങ്കിലും അടുത്തിടെയായി കാര്യമായ പരിശോധന നടക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കോവിലകം റോഡിൽ നിന്ന് കോഴിപ്പുറം റോഡ് വഴികടലുണ്ടി റോഡിലേക്കെത്താനുള്ള എളുപ്പ മാർഗ്ഗം റെയിൽവേ അടച്ചതോടെ ഇതുവഴിയുള്ള കാൽനട യാത്രക്കാരുടെ സഞ്ചാരമാർഗം നിലച്ചിട്ടുണ്ട്. ഇത്റെ അവസരമാക്കി റെയിൽവേ പാതയോരം ഇത്തരം വില്പനക്കാരുടെ താവളമായി മാറിയിരിക്കയാണെന്നു പ്രദേശവാസികൾ പറയുന്നു.
ചെറമംഗലം റെയിൽവേ ഗേറ്റ് പരിസരം, പൂരപ്പുഴ, പുത്തൻപീടിക എന്നിവിടങ്ങളിൽ അനധികൃത മദ്യ വില്പനയും വ്യാപകമായുണ്ട്. ബീവറേജ് ഔട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങി അധിക വിലയ്ക്ക് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ചില ഇടങ്ങളിൽ നാടൻ വാറ്റുചാരായവും സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വിവരം. പരിയാപുരത്തെ ഒരുവീട്ടിൽ നിന്ന് നൂറോളം ലിറ്റർ വാഷ് പിടിക്കുകയും വീട്ടുടമസ്ഥൻ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അതിനിടെ കഞ്ചാവും രാസലഹരിയും ഉപയോഗിക്കുന്നവർക്കെതിരെയും വില്പന നടത്തുന്നവർക്കെതിരെയും ഫ്ളക്സ്‌ബോഡുകൾ വെച്ചും മറ്റും മുന്നറിയിപ്പേകിയിരുന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. നിരോധിത പുകയില വില്പനയും ഉപയോഗവും ഇതിനോടകം വർദ്ധിച്ചിട്ടുണ്ട് .അനധികൃതമായി ലഹരി വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രിയദർശിനി ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |