
ബംഗളൂരു: കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തിവരുന്ന അന്വേഷണത്തിനെതിരെ വീണയുടെ കമ്പനി എക്‌സാലോജിക് കോടതിയെ സമീപിച്ചു. കർണാടക ആസ്ഥാനമായുള്ള കമ്പനിയെന്ന നിലയിൽ കർണാടക ഹെെക്കോടതിയിലാണ് കമ്പനി ഹർജി നൽകിയത്. ഹർജിയിൽ എസ്എഫ്ഐഒ ഡയറക്ടറും കേന്ദ്രസർക്കാരുമാണ് എതിർകക്ഷികൾ.
ഇന്ന് രാവിലെ ഹർജി ഫയൽ ചെയ്തെന്നാണ് സൂചന. സേവനം നൽകാതെ സിഎംആർഎലിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ എസ്എഫ്ഐഒ വീണയെ ചോദ്യം ചെയ്യുമെന്ന സൂചനകൾക്കിടെയാണ് ഹർജിയുമായി കമ്പനി ഹെെക്കോടതിയെ സമീപിച്ചത്. മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ സി എസ് വെെദ്യനാഥന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.
ഇന്നലെ പരിശോധന തടയണമെന്ന കെഎസ്‌ഐഡിസിയുടെ (വ്യവസായ വികസന കോർപ്പറേഷൻ ) ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹർജിയിൽ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തോട് വിശദീകരണം തേടിയിട്ടുണ്ട്. എന്തെങ്കിലും ഒളിയ്‌ക്കാനുണ്ടോയെന്ന് ഹർജി പരിശോധിക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു. ഒന്നും ഒളിക്കാനില്ലെന്നായിരുന്നു കെഎസ്‌ഐഡിസിയുടെ മറുപടി. പിന്നെ എന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു. ഈ മാസം 12ന് കേസ് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |